കണ്ണൂർ:രാജ്യം തീവണ്ടി സർവീസ് നിർത്തിയ അസ്വാഭാവിക ദിവസത്തിന് ഒരുവർഷം. കൊറോണ വ്യാപനത്തിന്റെ ഭാഗമായി രാജ്യം ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ മുഴുവൻ തീവണ്ടികളും ഡിപ്പോകളിലേക്ക് മടങ്ങിയത് 2020 മാർച്ച് 24-നാണ്. ദ്രിബ്രുഗഢ്-കന്യാകുമാരി എക്സ്പ്രസ് (15906) ആണ് കേരളത്തിലെത്തിയ അവസാന വണ്ടി. മാർച്ച് 21-ന് പുറപ്പെട്ട ഈ വണ്ടി 4279 കിലോമീറ്റർ സഞ്ചരിച്ച് പാലക്കാട് വഴി കന്യാകുമാരി എത്തി. 22-ന് എത്തിയ ജാംനഗർ-തിരുനേൽവേലി ഹാപ്പ എക്സ്പ്രസ് (19578) ആണ് കൊങ്കൺ അതിർത്തി കടന്ന് കേരളത്തിലെത്തിയ അവസാന വണ്ടി. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മാർച്ച് 19 മുതൽ മലബാർ എക്സ്പ്രസ് അടക്കം ഇന്ത്യയിൽ 168 തീവണ്ടികൾ (84 പെയർ) റദ്ദാക്കി. ആളില്ലാതെ ഓടുന്നു (30 ശതമാനത്തിൽ കീഴെ) എന്ന കാരണത്താലായിരുന്നു ഇത്. കേരളത്തിൽ എട്ട് പാസഞ്ചറുകളും 12 സ്പെഷ്യൽ വണ്ടികളും 20 മുതൽ ഓടിയില്ല. പിന്നീട് രാജ്യം അടച്ചപ്പോൾ ഇന്ത്യയിലെ മുഴുവൻ വണ്ടികളും റദ്ദാക്കി. പിന്നീടത് മാസങ്ങളോളം നീട്ടി. ഒരുവർഷം പൂർത്തിയാകുമ്പോൾ മൂന്ന് പ്രതിദിന വണ്ടികളും പാസഞ്ചറുകളും ഇനി ഓടാൻ ബാക്കിയുണ്ട്. മെമു വണ്ടികളിൽ അഞ്ചെണ്ണം സർവീസ് നടത്തുന്നു. എഗ്മോർ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗളുരു-കോയമ്പത്തൂർ ഇന്റർസിറ്റി എന്നിവയാണ് ഓടാൻ ബാക്കിയുള്ളത്. പത്തോളം പ്രതിവാര വണ്ടികൾ ഇനി പച്ചക്കൊടി കാത്തുനിൽക്കുന്നു. തിരിച്ചുവരവ് ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ സ്പെഷ്യൽ രാജധാനി ട്രെയിൻ 2020 മേയ് 15-ന് കേരളത്തിലെത്തി. തുടർന്ന് നിസാമുദ്ദീനും ഓടിത്തുടങ്ങി. അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ റെയിൽവേ ശ്രമിക് സ്പെഷ്യൽ തുടങ്ങി. ജൂൺ ഒന്നുമുതൽ രാജ്യത്തെ 200 പാസഞ്ചർ തീവണ്ടികൾ പുനഃസ്ഥാപിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലെ സ്റ്റോപ്പുകൾ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാക്കി. ദിവസം 200 കിലോമീറ്ററിന് മുകളിൽ ദൂരം യാത്രചെയ്യുന്ന പാസഞ്ചർ വണ്ടികളെ എക്സ്പ്രസുകളാക്കി. ഓണം വന്നു. കേരളത്തിനുള്ളിൽ രണ്ട് ജനശതാബ്ദികളും വേണാടും മാത്രം ഓടി. കേരളത്തിൽനിന്ന് പുറത്തേക്ക് അഞ്ച് (പെയർ) വണ്ടികൾ മാത്രം ഓടിച്ചു. റിസർവേഷൻ ഓൺലി വണ്ടികൾ ഓരോന്നായി പിന്നീട് പ്രഖ്യാപിച്ചു. മാർച്ച് 15 മുതൽ മെമു ഓടിത്തുടങ്ങി. പാസഞ്ചർ ഓടാൻ ഇതുവരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. കോവിഡിനുമുമ്പ് കോടികൾ കിട്ടിയിരുന്ന സ്റ്റേഷനുകളിലെ വരുമാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. ഇപ്പോൾ ലക്ഷങ്ങൾ മാത്രമാണ് വരുമാനം. റെയിൽവേ (2018-19) കണക്കനുസരിച്ച് കണ്ണൂരിൽനിന്ന് 73.20 ലക്ഷം യാത്രക്കാർ ഒരു വർഷം യാത്രചെയ്യുന്നു. അതായത് മാസത്തിൽ 6.10 ലക്ഷം യാത്രക്കാരുണ്ട്. 77.85 കോടി രൂപയാണ് ഒരുവർഷത്തെ സ്റ്റേഷൻ വരുമാനം. ഇപ്പോൾ ഒരുദിവസം ആറുലക്ഷം രൂപയ്ക്കുകീഴെ മാത്രമാണ് കിട്ടുന്നത്. ഒരുവർഷം ശരാശരി 21.60 കോടി രൂപയാണ് വാർഷികവരുമാനം. ഇനിയും വരാത്തത് :അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ (മെമുവിൽ തിരിച്ചെത്തി) :മുതിർന്ന പൗരർക്കുള്ള യാത്രാ ഇളവ് :വിദ്യാർഥി യാത്രാ ഇളവ് (അംഗപരിമിതരുടെതും അർബുദ രോഗികളുടെതും പുനഃസ്ഥാപിച്ചു) :പ്ലാറ്റ്ഫോം ടിക്കറ്റ് :ജെ.ടി.ബി.എസ്, എ.ടി.വി.എം.എസ്. ടിക്കറ്റുകൾ.
from mathrubhumi.latestnews.rssfeed https://ift.tt/3vTkb6X
via
IFTTT
No comments:
Post a Comment