ആലപ്പുഴ: പോസ്റ്റർ തലവേദന കോൺഗ്രസിനും. ആലപ്പുഴയിലെ ഡി.സി.സി. ഓഫീസ് കെട്ടിടത്തിൽ ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെട്ടിയിറക്കിയ സ്ഥാനാർഥികൾ വേണ്ടെന്നും പാർട്ടി നടത്തിയ ആഭ്യന്തര സർവേ റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് സേവ് കോൺഗ്രസ് ഫോറം എന്ന പേരിൽ പതിപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വ്യാപക പ്രതിഷേധമുണ്ട്. ഇന്നലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ തന്നെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ തോതിൽ അസംതൃപ്തി പടർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.സി.സിയ്ക്കു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെട്ടിയിറക്കിയ സ്ഥാനാർഥികളെ വേണ്ട, അമ്പലപ്പുഴയെ അറിയുന്ന സ്ഥാനാർഥിയെ മണ്ഡലത്തിന് മതി തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഉമ്മൻ ചാണ്ടിക്കും സുധീരനും കെ.സി. വേണുഗോപാലിനും എതിരായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകളുമുണ്ട്. സുധീരനെ പുറത്താക്കണമെന്നും ചില പോസ്റ്ററുകളിൽ ആവശ്യമുണ്ട്. ആലപ്പുഴ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയായി ഡോ. കെ.എസ്. മനോജിനെ പരിഗണിച്ചിരുന്നു. എന്നാൽ സുധീരന്റെ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും നഗരസഭാ കൗൺസിലറായിരുന്ന വ്യക്തിയെ സ്ഥാനാർഥിയാക്കാനുമുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇത്തരം മത്സരങ്ങൾ എൽ.ഡി.എഫിനെ സഹായിക്കുമെന്ന വികാരമാണ് കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും ഉള്ളത്. അമ്പലപ്പുഴയിൽ കെ.പി.സി.സി. സെക്രട്ടറി ത്രിവിക്രമൻ തമ്പിയുടെ പേര് സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തോടും ഒരു വിഭാഗം പ്രവർത്തകർക്ക് എതിർപ്പുണ്ട്. എ.എ. ഷുക്കൂറോ എം.ലിജുവോ വരണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. content highlights:poster controversy in alappuzha over congresss candidature decision
from mathrubhumi.latestnews.rssfeed https://ift.tt/38xypAq
via
IFTTT
No comments:
Post a Comment