തിരുവനന്തപുരം: മുന്നണിബന്ധം ഉപേക്ഷിക്കുകയോ പിണങ്ങുകയോ ചെയ്ത ഘടകകക്ഷികളെയെല്ലാം എൻ.ഡി.എ.യിൽ തിരിച്ചെത്തിച്ച് ബി.ജെ.പി. വിവിധ പാർട്ടികളിൽനിന്ന് അണികളെയും നേതാക്കളെയും അടർത്തിയെടുക്കുന്നതിനൊപ്പമാണ് ഒരിക്കൽ സഹകരിക്കുകയും പിന്നീടു മാറിനിൽക്കുകയും ചെയ്തവരെ കൂടെക്കൂട്ടി മുന്നണി ശക്തിപ്പെടുത്തുന്നത്.തിരഞ്ഞെടുപ്പുപ്രഖ്യാപനത്തോടെ പി.സി. തോമസിന്റെ കേരള കോൺഗ്രസും ഏറ്റവുമൊടുവിൽ സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭയുമാണ് വീണ്ടും എൻ.ഡി.എ.യുടെ ഭാഗമായത്. ഇരുകൂട്ടരുടെയും പിണക്കത്തിനു കാരണമായി പറഞ്ഞത് ബി.ജെ.പി.യുടെ അവഗണനയും. ബി.ജെ.പി. നടത്തിയ വിജയയാത്രയുടെ സമാപനസമ്മേളനമായിരുന്നു സി.കെ. ജാനുവിന്റെ തിരിച്ചെത്തലിന് വേദിയായത്. 2018 ഒക്ടോബറിൽ എൻ.ഡി.എ.യുമായി ബന്ധം ഉപേക്ഷിച്ച അവർ ഇടതുപക്ഷത്തേക്ക് പോകുന്നതിനായി ചർച്ച നടത്തിയിരുന്നു. ആദിവാസിമേഖലയിൽ ജാനുവിന്റെ സ്വാധീനമാണ് ബി.ജെ.പി.യെ ഇരുത്തിച്ചിന്തിപ്പിച്ചതും മടങ്ങിവരവിന് വഴിയൊരുക്കിയതും.മുൻ കേന്ദ്രമന്ത്രികൂടിയായ പി.സി. തോമസ് യു.ഡി.എഫിലേക്ക് പോകുമെന്നായിരുന്നു കഥകൾ. തിരുവനന്തപുരത്ത് എൻ.ഡി.എ.യുടെ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനും ഉഭയകക്ഷിചർച്ചയിലും അദ്ദേഹം പങ്കെടുത്തതോടെ മുന്നണിയിൽ സജീവമായി. തോമസ് മത്സരിക്കണമെന്നാണ് ബി.ജെ.പി.യുടെ ആഗ്രഹം.പി.സി. ജോർജ് അടുത്തിടെ ബി.ജെ.പി.യുമായി ചർച്ച നടത്തിയെങ്കിലും എൻ.ഡി.എ. ബന്ധത്തിൽ തീരുമാനമായില്ല. ചലച്ചിത്രനടൻ ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ഞായറാഴ്ചയാണ് ബി.ജെ.പി.യിൽ ലയിച്ചത്.എൻ.ഡി.എ.യിലെ രണ്ടാംകക്ഷിയായ ബി.ഡി.ജെ.എസും ഇടയ്ക്കിടെ പരിഭവം പ്രകടിപ്പിക്കാറുണ്ടെങ്കിലും കടുത്തനടപടികളിലേക്കൊന്നും പാർട്ടി പോയിട്ടില്ല. അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നാണ് ബി.ഡി.ജെ.എസിന്റെയും പരാതി.
from mathrubhumi.latestnews.rssfeed https://ift.tt/3t5sg66
via
IFTTT
No comments:
Post a Comment