മഞ്ഞപ്പറമ്പിൽ ജനാർദനനും കുടുംബത്തിനും ഇതൊരു നിയോഗമാണ്. കനോലി കനാലിന്റെ പടിഞ്ഞാറേകരയിൽ പയ്യൂർമാട് പുഴയോരത്തെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള വിശുദ്ധ കൊച്ചുത്രേസ്യയുടെ കപ്പേളയുടെ സംരക്ഷണവും പരിപാലനവും എൺപത് വർഷമായി ഈ ഹൈന്ദവകുടുംബത്തിനാണ്. നാലുകൊല്ലം മുമ്പുവരെ ജനാർദനന്റെ അമ്മ തങ്കമ്മു ആയിരുന്നു ഇതുചെയ്തത്. അമ്മയുടെ മരണശേഷം ആ നിയോഗം മകൻ ഏറ്റെടുത്തു. കപ്പേളയുടെ സംരക്ഷണം ജനാർദനന്റെ കുടുംബത്തിലെത്തിച്ചേർന്നതിനുപിന്നിൽ ഒരു കഥയുണ്ട്. ക്രൈസ്തവ വിശ്വാസികളായ വടക്കൂട്ട് ഔസേഫ്, വടക്കൂട്ട് ചാക്കു, വടക്കൻ ഇട്ടിക്കുരു, എലുവത്തിങ്കൽ മുട്ടിക്കൽ പൗലോസ് എന്നിവർ ചകിരി, കയർ വ്യാപാരം നടത്തിയിരുന്ന കാലം. 1926 ഫെബ്രുവരി 21-നാണ് കപ്പേളയുൾപ്പെടെയുള്ള അഞ്ചുസെന്റ് അവർ തൊയക്കാവ് തിരുഹൃദയ പള്ളിക്ക് ദാനംനൽകിയത്. പിന്നീട് കച്ചവടം ഇല്ലാതായപ്പോൾ ഈ ക്രൈസ്തവകുടുംബങ്ങൾ ഇവിടം വിട്ടുപോയി.പോവുന്നതിനുമുമ്പ് പള്ളിയുടെ സംരക്ഷണച്ചുമതല അയൽക്കാരായ മഞ്ഞപ്പറമ്പിൽ കുടുംബത്തെ ഏൽപ്പിച്ചു. കാരണം ഇടവകപ്പള്ളിയായ തൊയക്കാവിൽനിന്ന് കപ്പേളയിലെത്തണമെങ്കിൽ 11 കിലോമീറ്റർ ചുറ്റിവളഞ്ഞ് വരണം. അല്ലെങ്കിൽ കടത്ത് കടക്കണം. ദിവസവും കപ്പേളയിലെത്തി തിരിതെളിയിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. സമീപം ക്രൈസ്തവകുടുംബങ്ങളുമില്ല. അങ്ങനെ ഈ ഹൈന്ദവകുടുംബമായി ശുചീകരണവും തിരിതെളിക്കലുമെല്ലാം. ജനാർദനനും മകൻ സ്മിഗേഷ്, മരുമകൾ ദിവ്യ എന്നിവരുമാണ് കപ്പേളയുടെ ഇപ്പോഴത്തെ സംരക്ഷകർ.1925 മേയ് 17-ന് മാർപാപ്പ കൊച്ചു ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച വർഷംതന്നെ സ്ഥാപിച്ചതാണ് കപ്പേള. എല്ലാവർഷവും ജനുവരി ആദ്യ ഞായറാഴ്ചയാണ് പെരുന്നാൾ ആഘോഷം. 1960 കാലഘട്ടത്തിൽ പെരുന്നാൾ ദിവസം വിശ്വാസികൾ തൊയക്കാവ് ഭാഗത്തുനിന്ന് വലിയ കെട്ടുവള്ളങ്ങളിലാണ് എത്തിയിരുന്നത്. ഇന്ന് ആ സ്ഥാനത്ത് ബോട്ടായി. കപ്പേളയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും വൈകീട്ട് നൊവേനയും ലദീഞ്ഞും നടക്കാറുണ്ട്. അതിന് ഇടവക പള്ളി വികാരിയും കൈക്കാരന്മാരുമെത്തും. പെരുന്നാളിന് മോടികൂട്ടാൻ ചില വർഷങ്ങളിൽ വള്ളംകളിയും നടത്തിയിരുന്നതായി ചരിത്രരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തൊയക്കാവ് തിരുഹൃദയ പള്ളി വികാരി ഫാ. ജിന്റോ പെരേപ്പാടൻ പറഞ്ഞു. 1982-ൽ പുതുക്കിപ്പണിതതാണ് ഇപ്പോഴത്തെ കപ്പേള.
from mathrubhumi.latestnews.rssfeed https://ift.tt/2OpaBrb
via
IFTTT
No comments:
Post a Comment