ബെംഗളൂരു : ആമസോണിയ-ഒന്നിന്റെ വിജയകരമായ വിക്ഷേപണം സാക്ഷാത്കരിച്ചതിനുപിന്നാലെ ബഹിരാകാശരംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് പുതുപദ്ധതികളുമായി ഐ.എസ്.ആർ.ഒ.യുടെ വാണിജ്യസേവന വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ്(എൻ.എസ്.ഐ.എൽ).ഐ.എസ്.ആർ.ഒ. നിർമിക്കുന്ന രണ്ടു വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് വിക്ഷേപണത്തിനൊരുക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് എൻ.എസ്.ഐ.എൽ. ചെയർമാൻ ജി. നാരായണൻ പറഞ്ഞു. ഇതുസംബന്ധിച്ച് ബഹിരാകാശവകുപ്പുമായി ചർച്ച പുരോഗമിക്കുകയാണ്. ഇതിൽ ഒരെണ്ണം ഡി.ടി.എച്ച്. വഴിയുള്ള വാർത്താവിതരണരംഗത്തെ സഹായിക്കുന്നതാണ്. മറ്റൊന്ന് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. ഈവർഷംതന്നെ ഇതിൽ അന്തിമതീരുമാനമുണ്ടാകും.ഇന്ത്യയിലെ വ്യവസായമേഖലയുമായി ചേർന്ന് ഒരു ഉപഗ്രഹവിക്ഷേപണ റോക്കറ്റ് നിർമിക്കാൻ(പി.എസ്.എൽ.വി) പദ്ധതിയുണ്ടെന്നും ജി. നാരായണൻ പറഞ്ഞു. ഇതിന്റെ പങ്കാളിത്തം ഏറ്റെടുക്കാനുള്ള വ്യവസായസ്ഥാപനത്തെ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങി. അഞ്ചുകമ്പനികളിൽനിന്ന് ഇതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പി.എസ്.എൽ.വി.യിൽനിന്ന് ആദ്യമായി ഉപഗ്രഹവിക്ഷേപണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദേശകമ്പനികൾക്കുവേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണത്തിന്റെ നാല് കരാറുകൾ നിലവിലുണ്ടെന്നും ജി. നാരായണൻ പറഞ്ഞു. ഇവയുടെ വിക്ഷേപണം ഉടനുണ്ടാകും. അതേസമയം, കരാറിന്റെ രഹസ്യ സ്വഭാവം നിലനിൽക്കുന്നതിനാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല.കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനമായി 2019 മാർച്ചിലാണ് എൻ.എസ്.ഐ.എൽ. രൂപവത്കരിച്ചത്. രണ്ടുവർഷംകൊണ്ട് നാല് പി.എസ്.എൽ.വി. ദൗത്യങ്ങളിലായി ആമസോണിയ-ഒന്ന് ഉൾപ്പെടെ 45 ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി. ആദ്യവർഷം 300 കോടി രൂപയുടെയും കഴിഞ്ഞവർഷം 400 കോടി രൂപയുടെയും വരുമാനമുണ്ടായി. അടുത്ത അഞ്ചുവർഷംകൊണ്ട് 10,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബഹിരാകാശസൗകര്യങ്ങൾ വികസിപ്പിച്ചശേഷം ആവശ്യക്കാർക്ക് നൽകുന്ന നിലവിലെ രീതിക്കുപകരം ആവശ്യത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്ന രീതിയിലേക്ക് മാറുകയാണെന്നും ജി. നാരായണൻ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3tfYU5a
via
IFTTT
No comments:
Post a Comment