കൊച്ചി: നാമനിർദേശ പത്രിക തള്ളിയതിനെതിരേ ബിജെപി സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിഗണിച്ചേക്കും. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുളള അവസാന തീയതി. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുളള സമയം കഴിഞ്ഞാൽ സ്ഥാനാർഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും. പിന്നീട് തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ നിയമപോരാട്ടം നടത്താൻ സാധിക്കൂ. അതുകൊണ്ടാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേർന്ന് ഈ ഹർജി അടിയന്തര സ്വഭാവത്തിൽ പരിഗണിക്കണമെന്ന് ബിജെപി ചീഫ് ജസ്റ്റിസിനോട്ആവശ്യപ്പെട്ടിരിക്കുന്നത്. വരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് പ്രകടമായ നിയമലംഘനമാണെന്ന വാദമാണ്ബിജെപി സ്ഥാനാർഥികൾ ഹൈക്കോടതിയിൽ ഉന്നയിക്കുക. സീൽ അടക്കമുളള കാര്യങ്ങൾ പത്രികയിൽ ഉണ്ടായിരുന്നു. ചിഹ്നമനുവദിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ദേശീയ-സംസ്ഥാന അധ്യക്ഷന്മാരുടെ ഒപ്പുളള ഫോമുകൾക്ക് പ്രാധാന്യമുളളത്. അതുകൊണ്ടുതന്നെ സാങ്കേതികമായ പിശകിന്റെ പേരിൽ മാത്രമാണ് പത്രികകൾ തളളിയിരിക്കുന്നത്. ഇത് നിയമപരമായി ശരിയല്ല. അതിനാൽ രണ്ടുസ്ഥാനാർഥികൾക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുളള അവസരമൊരുക്കണം എന്ന ആവശ്യവും ഗുരുവായൂരിലെയും തലശ്ശേരിയിലേയും ബി.ജെ.പി.സ്ഥാനാർഥികൾ ഹൈക്കോടതിയിൽ ഉന്നയിക്കും. എന്നാൽ വരണാധികാരി ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ ആ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ അതിൽ ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധ നടപടികൾ നടന്നിട്ടുളളതായി ആക്ഷേപമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ നിലനിൽക്കൂ എന്ന ഒരുവിധി സുപ്രീംകോടതി നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. അതാണ് ഇതിനുളള നിയമപരമായ തടസ്സം. തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളുടെ പത്രികയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഡമ്മി സ്ഥാനാർഥിയില്ലാത്തതിനാൽ തലശ്ശേരിയിലും ഗുരുവായൂരിലും എൻ.ഡി.എ.ക്ക് സ്ഥാനാർഥിയില്ലാതായി. തലശ്ശേരിയിൽ ബി.ജെ.പി. ജില്ലാപ്രസിഡന്റ് എൻ. ഹരിദാസിന്റെയും ഗുരുവായൂരിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ദേവികുളത്ത് എൻ.ഡി.എ.ക്ക് മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി ആർ. ധനലക്ഷ്മിയുടെ പത്രിക അപൂർണമാണെന്ന കാരണത്താലാണ് തള്ളിയത്. ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായ എസ്. ഗണേശനെ ഔദ്യോഗിക സ്ഥാനാർഥിയാക്കാൻ മുന്നണി തീരുമാനിച്ചു. എൻ. ഹരിദാസ് നൽകിയ പത്രികയിൽ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. ഒപ്പോടുകൂടിയ ഫോം ഹാജരാക്കാൻ ബി.ജെ.പി. നേതാക്കൾ സമയംതേടിയെങ്കിലും അനുവദിച്ചില്ല. ഡമ്മി സ്ഥാനാർഥിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക തയ്യാറാക്കിയിരുന്നെങ്കിലും അധ്യക്ഷന്റെ ഒപ്പില്ലായിരുന്നു. നിവേദിത നൽകിയ പത്രികയിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണത്താലാണ് തള്ളിയത്. പേരും സീലും ഉണ്ടായിരുന്നെന്നും പത്രിക തള്ളിയത് നീതിയല്ലെന്നും കോടതിയെ സമീപിക്കുമെന്നും നിവേദിത കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. Content Highlights:BJP candidates to move high court against the rejection of nomination
from mathrubhumi.latestnews.rssfeed https://ift.tt/390SNdf
via
IFTTT
No comments:
Post a Comment