നയ്‌പിഡോ: മ്യാൻമാറിൽ പട്ടാളഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചവർക്കുനേരെ ഞായറാഴ്ച പോലീസും സൈന്യവും നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു. വാണിജ്യനഗരമായ യങ്കൂണിലാണ് മൂന്നുമരണം. പാകാന്ത്, ബാഗോ മേഖലകളിലെ പ്രതിഷേധവും അക്രമാസക്തമായി. ശനിയാഴ്ചത്തെ വെടിവെപ്പിൽ 12 പേർ മരിച്ചിരുന്നു. ഹ്‌ലെയിങ് തര്യാർ ജില്ലയിൽ ഹെൽമെറ്റും ഷീൽഡും ധരിച്ച പ്രതിഷേധക്കാരും സൈന്യവും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മേഖലയിലെ രണ്ടു ഫാക്ടറികൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ഫെബ്രുവരി ഒന്നിന് ജനകീയ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതുമുതൽ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ഇതുവരെ 80-ഓളം പേർ പട്ടാളഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കുപറ്റി. പട്ടാളഭരണകൂടത്തെ പിരിച്ചുവിടണമെന്നും വീട്ടുതടങ്കലിലാക്കിയ നേതാവ് ആങ് സാൻ സ്യൂചിയെ മോചിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഒളിവിലിരുന്ന് കലാപത്തിന് ആഹ്വാനംചെയ്ത് പുറത്താക്കപ്പെട്ട സ്പീക്കർപട്ടാളഭരണകൂടത്തെ പുറത്താക്കാൻ കലാപംനടത്തണമെന്ന് പുറത്താക്കപ്പെട്ട മന്ത്രിസഭയിലെ സ്പീക്കർ മൻ വിൻ ഖെയ്ങ് ആഹ്വാനംചെയ്തു. പട്ടാളം ജനകീയസർക്കാരിനെ അട്ടിമറിച്ചശേഷം ആദ്യമായി അദ്ദേഹം നടത്തിയ പൊതു അഭിസംബോധനയാണിത്. രാജ്യത്തിന്റെ ഇരുണ്ട നിമിഷമാണിതെന്നും പ്രഭാതം അരികിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലിരുന്നുകൊണ്ടാണ് പ്രതിഷേധങ്ങൾക്ക് അദ്ദേഹം നേതൃത്വംനൽകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3ctakMh
via
IFTTT
No comments:
Post a Comment