കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കുവെച്ച ഓഹരികളിൽ 60 ശതമാനത്തിനും ആദ്യ ദിനത്തിൽ തന്നെ ആവശ്യക്കാരായി. റീട്ടെയിൽ വിഭാഗത്തിൽ 112 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികൾ 15 ആങ്കർ നിക്ഷേപകർക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതിൽ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉൾപ്പെടുന്നുണ്ട്. ശേഷിച്ച 823 കോടി രൂപയുടെ ഓഹരികളിലാണ് 497.66 കോടിയുടെ സബ്സ്ക്രിപ്ഷൻ ആദ്യ ദിനത്തിൽ തന്നെ നടന്നിരിക്കുന്നത്. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്.458.83 കോടി രൂപയുടെ ഓഹരികൾക്ക് ആവശ്യക്കാരായി. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപ നിലവാരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. കുറഞ്ഞത് 172 ഓഹരികൾക്ക് അപേക്ഷിക്കാം. 14,964 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഓഹരി വില്പന വ്യാഴാഴ്ച സമാപിക്കും. 23-ന് അലോട്ട്മെന്റ് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും കല്യാൺ ജൂവലേഴ്സ് ഓഹരികൾ ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ, മക്കളായ ടി.കെ. സീതാറാം (രാജേഷ്), ടി.കെ. രമേഷ് എന്നിവർ നേതൃത്വം നൽകുന്ന കല്യാൺ ജൂവലേഴ്സിന് ഇന്ത്യയിലും ഗൾഫിലുമായി 137 ഷോറൂമുകളുണ്ട്. 10,100.92 കോടി രൂപയാണ് വാർഷിക വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 142.28 കോടി രൂപയാണ്. പ്രവർത്തന ചെലവുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയിൽ 800 കോടി രൂപയും ചെലവിടുക. ശേഷിച്ച 375 കോടി രൂപ ടി.എസ്. കല്യാണരാമനും നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റും (വാർബർ പിങ്കസ്) വിൽക്കുന്നതാണ്. വാങ്ങാൻ നിർദേശിച്ച് ബ്രോക്കിങ് സ്ഥാപനങ്ങൾ കല്യാൺ ജൂവലേഴ്സിന്റെ ഐ.പി.ഒ. നിക്ഷേപ യോഗ്യമാണെന്ന് പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളുടെ നിർദേശം. ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ഏഞ്ചൽ ബ്രോക്കിങ്, കെ.ആർ. ചോക്സി തുടങ്ങിയ ഓഹരി ഇടപാട് സ്ഥാപനങ്ങളാണ് സബ്സ്ക്രൈബ് ചെയ്യാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ പറ്റിയ ഓഹരിയാണ് ഇതെന്ന് ജിയോജിത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3vGUQx9
via
IFTTT
No comments:
Post a Comment