കുറവിലങ്ങാട്: ഇഞ്ചിയും പച്ചമുളകും ഉൾപ്പെടെ സ്വതന്ത്രർക്കായി തിരഞ്ഞെടുപ്പുചിഹ്നങ്ങളെത്തി. 189 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാർഥികൾക്ക് തിരഞ്ഞെടുക്കാനുള്ളത്. കഷ്ണങ്ങളാക്കിയ റൊട്ടിയും കൊട്ടയിൽവെച്ച പഴങ്ങളും ഒരുകഷ്ണം മുറിച്ചെടുത്ത കേക്കും മുന്തിരിങ്ങക്കുലയും ഐസ്ക്രീമും ഇതിലുണ്ട്. ഇഞ്ചി, പച്ചമുളക്, ചക്ക എന്നിങ്ങനെ പച്ചക്കറികളും ഇതിനൊപ്പം ചേർക്കാൻ പാകത്തിൽ മുറിച്ച തേങ്ങയും ചിഹ്നപ്പട്ടികയിലുണ്ട്. ഇവയെല്ലാം കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജും വാതിൽതുറന്നുണ്ട്. വീടുകൾ മറന്നുതുടങ്ങിയ തിരികല്ല്, ആട്ടുകല്ല്, ചായയരിപ്പമുതൽ കുടവും കുക്കറുംവരെ ചിഹ്നങ്ങൾ. സംഗീതാസ്വദകരെ ട്യൂൺചെയ്യാൻ ഹാർമോണിയം, ഗ്രാമഫോൺ, ഓടക്കുഴൽ, സിത്താർ, വയലിൻ, ട്രംപറ്റ് വരെ ചിഹ്നങ്ങൾ. അറക്കവാൾ, കട്ടിങ് പ്ലയർ, ഡ്രിൽ മെഷീൻ, നഖംവെട്ടി, പെൻസിൽ കട്ടർ, കൊലശേരി, കത്രിക, സ്റ്റേപ്ലർ, സ്പാനർ തുടങ്ങിയ ആയുധങ്ങളും തിരഞ്ഞെടുക്കാം. വള, നെക്ലേസ്, കമ്മൽ, മോതിരം, വജ്രം തുടങ്ങി ആഭരണപ്രിയർക്കും ഇഷ്ടയിനങ്ങളുണ്ട്. ഓട്ടോറിക്ഷ, ക്രെയിൻ, ട്രാക്ടർ, ട്രക്ക്, വീൽബാരോ, ഹെലികോപ്റ്റർ, ടയറുകൾ തുടങ്ങിയവ വാഹനപ്രിയരെ ആകർഷിക്കുന്നു. ചിഹ്നം ചതിക്കില്ലെന്ന് വിശ്വാസം നിഴലായി നിൽക്കുന്നവർ പിന്നിൽനിന്ന് കുത്തിയാലും ചിഹ്നം ചതിക്കില്ലെന്നാണ് സ്ഥാനാർഥികളുടെ വിശ്വാസം. ഏറെ തലപുകച്ചും നോമ്പുനോറ്റും കണ്ടെത്തിയ ചിഹ്നത്തെ സ്വതന്ത്രൻമാരും അപരൻമാരായി രംഗത്തുള്ള പാരകളും അടിച്ചുമാറ്റരുതേയെന്ന പ്രാർഥനയിലാണ് പ്രമുഖമുന്നണികളുടെ സ്വതന്ത്ര സ്ഥാനാർഥികൾ. കുതിരയെ തോൽപ്പിച്ച ഒട്ടകം ഔട്ട് ചിഹ്നം വോട്ടുമറിച്ച കഥകളും തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാണ്. 1980-ലെ തിരഞ്ഞെടുപ്പുകാലത്ത് മൂവാറ്റുപുഴയിൽ കേരളകോൺഗ്രസ് രണ്ടുചേരിയായി മത്സരിച്ചു. മാണിഗ്രൂപ്പ് സ്ഥാനാർഥി ജോർജ് ജെ. മാത്യുവിന് ചിഹ്നം കുതിര. ജോസഫ് ഗ്രൂപ്പിന്റേത് ജോർജ് ജോസഫ് മുണ്ടയ്ക്കൽ. ചിഹ്നം ആന. ജോസഫ് ഗ്രൂപ്പുകാർ ഒരു അപരൻ ജോർജിനെക്കൂടി (എൻ.വി. ജോർജ്) രംഗത്തിറക്കി. ചിഹ്നമായി അദ്ദേഹം നേടിയത് ഒട്ടകം. കുതിരയെന്നുകരുതി പലരും ഒട്ടകത്തിന് കുത്തി. 11,859 വോട്ടുകൾ ഒട്ടകം പിടിച്ചപ്പോൾ കുതിര തോറ്റു. തോറ്റതാകട്ടെ, 4330 വോട്ടുകൾക്കും. മാണിഗ്രൂപ്പിന്റെ പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒട്ടകത്തെ ഒഴിവാക്കി. സുധീരന് പാരയായി ഷട്ടിൽ 2004-ൽ വി.എം. സുധീരനെതിരേനിന്ന അപരൻ വി.എസ്. സുധീരൻ പേരിൽ മാത്രമല്ല ചിഹ്നത്തിലും വമ്പൻ പാരയായി. അപരന്റെ ചിഹ്നം ഷട്ടിലായിരുന്നു. കോൺഗ്രസിന്റെ കൈപ്പത്തിയുമായി ഏറെ സാമ്യമുണ്ടായിരുന്നു ഷട്ടിലിന്. ഫലംവന്നപ്പോൾ ഷട്ടിൽ ചിഹ്നത്തിൽ മത്സരിച്ച സുധീരൻ എണ്ണായിരത്തിനുമുകളിൽ വോട്ടുപിടിച്ചു. സാക്ഷാൽ സുധീരൻ 1099 വോട്ടുകൾക്ക് തോൽക്കുകയുംചെയ്തു. content highlights: symblos for independent candidates
from mathrubhumi.latestnews.rssfeed https://ift.tt/38O8lkN
via
IFTTT
No comments:
Post a Comment