കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ്. 2020 ഡിസംബർ 31-ലെ കണക്കനുസരിച്ച് 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2019 ഡിസംബറിനെ അപേക്ഷിച്ച് പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കുകൾ വ്യക്തമാക്കുന്നു. 2019 ഡിസംബറിൽ കേരളത്തിലെ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. 2020 സെപ്റ്റംബറിൽ ഇത് 2,22,029 കോടി രൂപയായി ഉയർന്നു. 2017 ഡിസംബറിൽ 1.61 ലക്ഷം കോടി രൂപയും 2018 ഡിസംബറിൽ 1.86 ലക്ഷം കോടി രൂപയുമായിരുന്ന പ്രവാസി നിക്ഷേപമാണ് ഇപ്പോൾ 2.27 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ കണക്കാണിത്. 2020 ഡിസംബറിലെ കണക്ക് പ്രകാരം പൊതുമേഖലാ വാണിജ്യ ബാങ്കുകളിൽ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. കേരള ഗ്രാമീൺ ബാങ്കിൽ 1,738 കോടി രൂപയുടെ നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ 1,18,613 കോടി രൂപയുടെ നിക്ഷേപവുമാണ് എത്തിയിട്ടുള്ളത്. സ്മോൾ ഫിനാൻസ് ബാങ്കുകളിൽ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തിൽ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് എസ്.എൽ.ബി.സി.യുടെ ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/30ZW1t3
via
IFTTT
No comments:
Post a Comment