കൊച്ചി: കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച അവസാനിക്കും. രണ്ട് ദിവസം പൂർത്തിയായപ്പോൾ തന്നെ വില്പനയ്ക്ക് െവച്ചതിനെക്കാൾ കൂടുതൽ ഓഹരികൾക്ക് ആവശ്യക്കാരായി. 122 ശതമാനമാണ് രണ്ടു ദിവസം കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ നീക്കിെവച്ചത് 4.71 കോടി ഓഹരികളാണെങ്കിൽ 9.05 കോടി ഓഹരികൾക്ക് ആവശ്യക്കാരായിക്കഴിഞ്ഞു. അതായത് ഇരട്ടിയാണ് ഈ വിഭാഗത്തിലെ ഡിമാൻഡ്. അർഹരായ ജീവനക്കാർക്കായുള്ള ഓഹരികളിലും ഇരട്ടിയുടെ അടുത്ത് ഡിമാൻഡ് ഉണ്ട്. ഐ.പി.ഒ.യ്ക്ക് തൊട്ടുമുമ്പ് സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനം, കേന്ദ്ര ബാങ്ക് എന്നിവ ഉൾപ്പെടെ 15 ആങ്കർ നിക്ഷേപകർക്കായി 352 കോടി രൂപയുടെ ഓഹരികൾ അലോട്ട് ചെയ്തിട്ടുണ്ട്. ഇതൊഴികെയുള്ള കണക്കെടുത്താൽ 9.46 കോടി ഓഹരികളാണ് വില്പനയ്ക്ക് െവച്ചിരിക്കുന്നത്. 11.57 കോടി ഓഹരികൾക്ക് ആവശ്യക്കാരായി. മൊത്തം 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ.യിൽ 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. 172 ഓഹരികളാണ് ഒരു മാർക്കറ്റ് ലോട്ട്. ഇതിന് 14,964 രൂപ വേണം. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയതാണ് കല്യാൺ ജൂവലേഴ്സ്. ഇന്ന് ഇന്ത്യയിൽ 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളുമുണ്ട്. ഇതിനു പുറമെ, 766 മൈ കല്യാൺ ഔട്ട്ലെറ്റുകളും. മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ 'ടെക്നോപാക്കി'ന്റെ റിപ്പോർട്ട് അനുസരിച്ച് സ്വർണാഭരണ വ്യാപാര രംഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ടൈറ്റൻ കമ്പനിയുടെ ജൂവലറി ഡിവിഷനായ 'തനിഷ്ക്' കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് കല്യാൺ.
from mathrubhumi.latestnews.rssfeed https://ift.tt/2Ns1aai
via
IFTTT
No comments:
Post a Comment