തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ചട്ടുകമല്ലെന്നും ഇടതുപക്ഷ പ്രവർത്തകരായതിനാൽ അഭിമാനിക്കുന്നവരാണെന്നും വ്യക്തമാക്കി സെക്രട്ടേറിയറ്റിന് മുന്നിൽ സമരംചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ. ജോലിക്കുവേണ്ടി സമരംചെയ്യുന്നവർ വിവിധ രീതികളിൽ സൈബർ ആക്രമണം നേരിടുകയാണ്. അതിനാലാണ് രാഷ്ട്രീയം തുറന്നുപറയേണ്ട അവസ്ഥയിലെത്തിയതെന്നും അവർ പറഞ്ഞു. സെക്രട്ടേറിയറ്റ് സമരപ്പന്തലിന് മുന്നിൽ നടത്തിയ പത്രസമ്മേളനത്തിലാണ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രവർത്തകരുടെ പ്രതിനിധികളായി ഇടുക്കി സ്വദേശി വിജേഷ്, തിരുവനന്തപുരം സ്വദേശി സോഫിത, കൊല്ലം സ്വദേശി രമ്യ എന്നിവർ ഇടതുപക്ഷക്കാരാണെന്ന് സ്വയം വ്യക്തമാക്കിയത്. പാർട്ടിയെ ചതിച്ചുവെന്ന് ചിന്തിക്കരുതെന്നും ജോലി കിട്ടുകമാത്രമാണ് ലക്ഷ്യമെന്നും ഇടുക്കി ജില്ലയിലെ എൽ.ജി.എസ്. റാങ്ക് പട്ടികയിൽ 346-ാം റാങ്കുകാരനായ വിജേഷ് പറഞ്ഞു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ചിന്ത ജെറോം എന്നിവരെ നേരിട്ടുകണ്ട് മുമ്പ് പരാതി ധരിപ്പിച്ചിരുന്നതായി കൊല്ലം സ്വദേശി രമ്യ പറഞ്ഞു. കൊല്ലം എൽ.ജി.എസ്. റാങ്ക് പട്ടികയിൽ 683-ാം റാങ്കുകാരിയാണ് രമ്യ. ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ഒട്ടേറപ്പേർ ഈ റാങ്ക് പട്ടികയിലുണ്ടെന്ന് കോട്ടയം എൽ.ജി.എസ്. റാങ്ക് പട്ടികയിൽ 715-ാം റാങ്കുകാരിയായ തിരുവനന്തപുരം സ്വദേശി സോഫിത പറഞ്ഞു. അതിനിടെ, നിരന്തരമായ സൈബർ ആക്രമണം ജീവന് ഭീഷണിയാകുന്നതിനാൽ സൈബർ സെല്ലിൽ പരാതി നൽകിയതായി ലയാ രാജേഷ് പറഞ്ഞു. രാഷ്ട്രീയ പകപോക്കൽ നടത്താതെ കൂടുതൽ നിയമനങ്ങൾ നടത്താൻ സർക്കാർ തയ്യാറാകണമെന്ന് സൈബർ ആക്രമണത്തിന് വിധേയനായ റിജു കെ.കെ.യും മാധ്യമങ്ങളോട് പറഞ്ഞു. 20-ാം തീയതിക്കുശേഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3jGCVRq
via
IFTTT
No comments:
Post a Comment