കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി.ഖമറുദ്ദീൻ എം.എൽ.എ.ക്ക് ആറു കേസുകളിൽ കൂടി ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ എം.എൽ.എ. റിമാൻഡിലായ മുഴുവൻ കേസുകളിലും ജാമ്യമായി. ആകെ 148 കേസുകളിലാണ് റിമാൻഡ് ചെയ്തിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് ജാമ്യം അനുവദിച്ചത്. അതിനാൽ വ്യാഴാഴ്ച രാവിലെ ഹൊസ്ദുർഗ് കോടതിയിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും ഖമറുദ്ദീന്റെ അഭിഭാഷകൻ പി.കെ.ചന്ദ്രശഖരൻ പറഞ്ഞു. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 13 കേസുകളിൽ ബോണ്ട് ഹാജരാക്കുന്നതടക്കമുള്ള കാര്യങ്ങൾ ബാക്കിയുണ്ട്. അതും വ്യാഴാഴ്ച പൂർത്തിയാക്കും. രണ്ടു കോടതികളിലെയും നടപടിക്രമങ്ങൾ പൂർത്തിയായാൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എം.എൽ.എ.ക്ക് പുറത്തിറങ്ങാം. ജയിലിൽനിന്ന് പുറത്തിറങ്ങിയാലും തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോകാൻ കഴിയില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ മഞ്ചേശ്വരത്തേക്ക് പോകുന്നതിൽ തടസ്സമില്ല. എന്നാൽ കേസുകളുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്ന കോടതി നിർദേശമുള്ളതിനാൽ മലയോരപാത വഴി സഞ്ചരിക്കേണ്ടിവരും.പ്രത്യേക അന്വേഷണസംഘം 155 കേസുകളാണ് എടുത്തത്. ചന്തേര പോലീസ് സ്റ്റേഷനിൽ 85 കേസുകൾ. ബേക്കലിൽ ആറ്്, പയ്യന്നൂർ പോലീസിൽ 27, കാസർകോട് ടൗൺ സ്റ്റേഷനിൽ 28, കണ്ണൂർ, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ ഓരോന്ന്. വിവിധ പോലീസ് സ്റ്റേഷനുകളിലായി അറസ്റ്റ് രേഖപ്പെടുത്താത്ത ഏഴുകേസുകൾ കൂടിയുണ്ട്. അതിനാൽ ഖമറുദ്ദീൻ പുറത്തിറങ്ങിയാലും അറസ്റ്റുവാറണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നു. കഴിഞ്ഞ ആഴ്ചവരെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 142 ആയിരുന്നു. ഏതാനും ദിവസം മുൻപാണ് ബേക്കൽ പോലീസ് ആറ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബർ ഏഴിനാണ് ഖമറുദ്ദീൻ അറസ്റ്റിലായത്. എല്ലാ സ്റ്റേഷനിലെയും കേസുകൾ എസ്.ഐ.ടി. ഏറ്റെടുക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പോലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനാൽ എസ്.ഐ.ടി.യുടെ അന്വേഷണം നിലച്ചിരിക്കുകയാണ്. അതിനാൽ ബാക്കിയുള്ള ഏഴു കേസുകളിൽ പെട്ടെന്ന് അറസ്റ്റുണ്ടാകാൻ സാധ്യതയില്ലെന്നാണ് പോലീസുദ്യോഗസ്ഥർ നൽകുന്ന സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/3qdHqW3
via
IFTTT
No comments:
Post a Comment