അടൂർ(പത്തനംതിട്ട): ഒറ്റയ്ക്കുള്ള യാത്രയിൽ മധ്യവയസ്സ് പിന്നിട്ടിരുന്നു രാജനും സരസ്വതിയും. ഇനിയുള്ള ജീവിതവും അങ്ങനെയാകുമെന്നാണ് കരുതിയത്. പക്ഷേ, പ്രണയത്തിന് പ്രായമില്ലെന്ന തിരിച്ചറിവിലാണിപ്പോൾ ഇരുവരും. അടൂരിൽ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൽ ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. ഈ വാലെന്റെൻസ് ദിനത്തിൽ 58 കാരനായ രാജനും 65-കാരിയായ സരസ്വതിയും വിവാഹിതരാകും. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജൻ. വർഷങ്ങളായി, ശബരിമല സീസണിൽ പമ്പയിലും പരിസരത്തുമുള്ള കടകളിൽ പാചകം ചെയ്തുവരുകയായിരുന്നു. നാട്ടിലേക്ക് പണമയച്ചുകൊടുക്കും. സഹോദരിമാർക്കുവേണ്ടി ജീവിതം മാറ്റിവെച്ച രാജൻ വിവാഹം കഴിക്കാൻ മറന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗണായതോടെ രാജനെ, അന്നത്തെ പമ്പ സി.ഐ. പി.എം. ലിബിയാണ് 2020 ഏപ്രിൽ 18-ന് മഹാത്മയിലെത്തിച്ചത്. ഇപ്പോൾ വയോജനങ്ങളെ സംരക്ഷിച്ചും പാചകം ചെയ്തും ഇവിടെ ജീവിക്കുന്നു. അടൂർ മണ്ണടി പുളിക്കൽ സരസ്വതി (65) ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ പൊതുപ്രവർത്തകരും പോലീസും ചേർന്നാണ് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചത്. അവിവാഹിതയായ, സംസാരവൈകല്യമുള്ള സരസ്വതിയുടെ മാതാപിതാക്കൾ മരിച്ചതോടെയാണ് തനിച്ചായത്. പരസ്പരം ഇഷ്ടപ്പെടുന്നെന്ന വിവരം ഇവർതന്നെയാണ് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയോടും സെക്രട്ടറി എ. പ്രിഷിൽഡയോടും പറഞ്ഞത്. Content Highlight: Elderly couple gets married
from mathrubhumi.latestnews.rssfeed https://ift.tt/3tU8XOv
via
IFTTT
No comments:
Post a Comment