തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരെ അനധികൃതമായി സ്ഥിരപ്പെടുത്താൻ തിരക്കിട്ട ശ്രമം. ഇടതുസംഘടനകളിലെ പാർട്ടികൾക്കു വേണ്ടപ്പെട്ടവരെയാണ് സ്ഥിരമാക്കുന്നത്.മിക്കവകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇവരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. വകുപ്പു സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും എതിർപ്പുകൾ മറികടന്നാണ് മന്ത്രിസഭാ യോഗങ്ങളിലേക്ക് ഫയലുകൾ എത്തിക്കുന്നത്. വിവിധ വകുപ്പുകളിലെ സ്ഥിരപ്പെടുത്തൽ ഫയലുകൾ മന്ത്രിസഭാ യോഗത്തിൽവെക്കാൻ മുഖ്യമന്ത്രിയാണു നിർദേശം നൽകിയത്. ഇത്തരത്തിൽ കരാറുകാരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തിൽ താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ സർക്കാർ ഉത്തരവുമുണ്ട്. 10 വർഷം കാലാവധിെവച്ചാണ് മിക്കസ്ഥാപനങ്ങളിലും സ്ഥിരപ്പെടുത്തലെങ്കിലും ഇതും പാലിക്കാതെയാണ് പട്ടികകൾ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം നിയമനങ്ങൾക്ക് പുതിയ ഒട്ടേറെ തസ്തികകളും സൃഷ്ടിക്കേണ്ടിവരും. പി.എസ്.സി. വഴി നിയമനം കാത്തിരിക്കുന്നവരെ നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ അവസാനകാലത്തെ ജോലിദാനം.കെൽട്രോണിലെയും കിലയിലെയും താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിൽ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ സി-ഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്താൻ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ ഫയലിൽ ഐ.ടി. സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയിരുന്നെങ്കിലും മന്ത്രിസഭ നിയമനം നൽകാൻ തീരുമാനിച്ചു. മെഡിക്കൽ സപ്ലൈസ് കോർപ്പറേഷനിലെ 70-ഓളം ജീവനക്കാരെയും മുഖ്യമന്ത്രിയുടെ കീഴിൽവരുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിലെ 15 പ്രൊജക്ട് ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. മന്ത്രിസഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പത്തുവർഷം ജോലിചെയ്യുന്ന താത്‌കാലിക്കാരെ സ്ഥിരിപ്പെടുത്തുന്നത്. എന്നാൽ, ഇതിൽ പലർക്കും സ്ഥാപനത്തിൽ പത്തുവർഷത്തെ സർവീസ് ഇല്ല. മറ്റു സ്ഥാപനങ്ങളിലെ പ്രവർത്തന കാലാവധികൂടി കൂട്ടിയാണ് കാലാവധി തികച്ചത്. ഫയൽ നേരിട്ട് മന്ത്രിസഭാ യോഗത്തിലെത്തിച്ചശേഷം ധനവകുപ്പിനു കൈമാറാനാണു ശ്രമം. സാക്ഷരതാ മിഷനിലും സ്‌കോൾ കേരളയിലും വൻ ശമ്പളത്തിന് താത്‌കാലികക്കാരെ സ്ഥിരപ്പെടുത്താൻ നടത്തിയ ശ്രമം വിവാദമായതോടെ മാറ്റിവെക്കുകയായിരുന്നു. സാക്ഷരതാ മിഷനിൽ 83 പേരെയാണ് സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിൽ 50 തസ്തികകൾ സാങ്കല്പികമാണ്. പൊതുമേഖല, സഹകരണ സ്പിന്നിങ് മില്ലുകളിലെ ഒട്ടേറെ താത്‌കലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ 179 റിസോഴ്‌സ് അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പും ശുപാർശനൽകിയിട്ടുണ്ട്. ഇവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കാൻ 2016-ൽ ഹൈക്കോടതി സിംഗിൾ െബഞ്ച് നിർദേശിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/36FBEVg
via
IFTTT
No comments:
Post a Comment