കോഴിക്കോട്: വിശ്വാസികൾ ശബരിമലക്കും ഹജ്ജിനും പോവാനാഗ്രഹിക്കുന്നതുപോലെയാണ് രാഷ്ട്രീയനേതാക്കൾക്ക് തിരഞെടുപ്പിൽ മത്സരിക്കാനുള്ള മോഹം. നേതാവ് കോൺഗ്രസുകാരനാണെങ്കിൽ മോഹം പരസ്യമായി പറയാൻ ഒട്ടുംമടിക്കാറില്ല. കഴിഞ്ഞ ആഴ്ചകളിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രനെയും കാണാൻ എത്തിയ നേതാക്കളിൽ പലരും കൈയ്യിൽ ബയോഡാറ്റയും കരുതിയാണ് വന്നത്. നാല് പതിറ്റാണ്ടിലേറേ നീണ്ട ആത്മബന്ധത്തിനിടയിൽ പ്രിയസുഹൃത്ത് കെ.ബാലനാരായണൻ തീർത്തും വ്യത്യസ്ഥനാണെന്ന് രമേശ് ചെന്നിത്തലക്ക് തിരിച്ചറിഞ്ഞതും ഈ കഴിഞ്ഞയാഴ്ചതന്നെ. ഐശ്വര്യകേരളയാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയപ്പോൾ രാവിലെ ഗസ്റ്റ്ഹൗസിൽനിന്ന് ആദ്യസ്വീകരണയോഗത്തിലേക്കുള്ള ഏതാനും കിലോമീറ്റർ യാത്രയിൽ കാറിൽ നടന്ന സംഭാഷണത്തിലാണ് ബാലനാരായണൻ ചെന്നിത്തലയോട് ഉള്ളുതുറന്നത്. കോഴിക്കോട് ജില്ലാ യു.ഡി.എഫ് ചെയർമാനാണ് ബാലൻ. രമേശ് കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോൾ കോഴിക്കോട് ജില്ലാ കെ.എസ്.യു പ്രസിഡന്റ്. ചെന്നിത്തല യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോൾ ബാലനായിരുന്നു കോഴിക്കോട് ജില്ലയിലെ അമരക്കാരൻ. ജില്ലയിലെ 13 നിയമസഭാസീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരാവണമെന്നതിലേക്ക് കാറിൽ സംഭാഷണം നീണ്ടു. മുഖവുരയില്ലാതെ കാറിലെ പിൻസീറ്റിലിരുന്ന ബാലൻ പറഞ്ഞു. ജയസാധ്യതയുള്ളവരെ മാത്രമേ ഇത്തവണ പരിഗണിക്കാവു. അത് ആരൊക്കെയാണെന്ന് ചെന്നിത്തല വെറുതെ ഒന്നു തട്ടി. ജയസാധ്യതയാണെങ്കിൽ ആദ്യ പരിഗണന എനിക്കാണെന്ന് കഴിഞ്ഞ തവണ അവകാശപ്പെട്ട ഒരു നേതാവ് മത്സരിച്ചപ്പോൾ 25,000 ത്തിലേറേ വോട്ടിന് തോറ്റകാര്യം ചെന്നിത്തലയുടെ മനസിലൂടെ മിന്നിമറഞ്ഞു. ബാലൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.ഞങ്ങളെ പോലുള്ളവരെയൊന്നും ഇത്തവണ പരിഗണിക്കരുത്. പുതിയ ചെറുപ്പക്കാർക്കായിരിക്കണം മുൻഗണന. കാറിന്റെ പിൻസീറ്റിൽ ബാലനോടൊപ്പം ഇരിക്കുന്ന ജില്ലയിലെ മറ്റുരണ്ട് പ്രമുഖനേതാക്കൾ ഒന്ന് ഞെട്ടി. കെ.എസ്.യു, യൂത്ത് നേതാവായി ജില്ലയിൽ തിളങ്ങിനിന്ന കാലത്ത് നിങ്ങൾ എന്നെ പരിഗണിച്ചില്ലല്ലോ. ഒടുവിൽ ഒരു തവണ അന്ന് യു.ഡി.എഫിൽ ആർക്കും വേണ്ടാത്ത വടകര സീറ്റുനൽകി. പരാജയപ്പെടുകയും ചെയ്തു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവർത്തിച്ച തനിക്ക് പേരാമ്പ്ര സീറ്റ് അന്ന് തന്നിരുന്നെങ്കിൽ കോൺഗ്രസിന് ഒരു എം.എൽ.എ.യെ ജില്ലയിൽനിന്ന് കിട്ടുമായിരുന്നു. അത് ചെയ്തില്ല. കാലവും സമയവുമെല്ലാം കടന്നുപോയി .ഇനി പഴയത് തിരുത്താനാവില്ല. അതുകൊണ്ട് എനിക്കിനി സീറ്റുവേണ്ട. ജയസാധ്യതയുള്ള ചെറുപ്പക്കാരെ പരിഗണിക്കണമെന്ന അഭ്യർത്ഥനമാത്രമേ ഉള്ളു എന്ന് ബാലനാരായണൻ തീർത്ത് പറഞ്ഞപ്പോൾ, ചെന്നിത്തലയുടെ മനസിലൂടെ ബാലനൊത്തുള്ള പഴയ കോഴിക്കോടൻ അനുഭവങ്ങൾ കടന്നുപോയി. അങ്ങനെ സീറ്റ് വേണ്ടെന്ന് തീർത്ത് പറയേണ്ട. ആലോചിച്ചിട്ട് പറഞ്ഞാൽ മതിയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഒന്നും ആലോചിക്കാനില്ല,ഞങ്ങൾക്ക് ഇനി സീറ്റ് വേണ്ട. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മതി എന്ന് ബാലൻ നിഷ്ക്കളങ്കമായി പറഞ്ഞപ്പോൾ, ബാലന്റെ ഇടത്തും വലത്തുമായി ഇരുന്ന രണ്ട് നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു. ബാലാ ബഹുവചനം വേണ്ട. ബാലൻ സ്വന്തം കാര്യം പറഞ്ഞാൽ പോരെ. ഇത്രയും ആയപ്പോഴേക്കും കാർ സ്വീകരണവേദിയിലെത്തി. Content Highlights: Kozhikode congress
from mathrubhumi.latestnews.rssfeed https://ift.tt/3deTmmH
via
IFTTT
No comments:
Post a Comment