ന്യൂഡൽഹി: നിങ്ങളുടെ പണത്തെക്കാൾ വലുതാണ് ജനങ്ങളുടെ സ്വകാര്യതയെന്ന് വാട്സാപ്പിനോട് സുപ്രീംകോടതി. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം നടപ്പാക്കുന്നതു തടയണമെന്ന ഹർജിയിൽ കമ്പനിക്ക് നോട്ടീസയച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ഫെയ്സ്ബുക്കും വാട്സാപ്പും നാലാഴ്ചയ്ക്കകം മറുപടി നൽകണം. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം സംബന്ധിച്ച് ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റു കമ്പനികളുമായി വിവരങ്ങൾ പങ്കുവെക്കുമെന്ന ആരോപണം നിലനിൽക്കവെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങൾ രണ്ടും മൂന്നും ലക്ഷം കോടി ഡോളർ ഇടപാടുള്ള കമ്പനികളായിരിക്കാം. എന്നാൽ, ജനങ്ങളുടെ സ്വകാര്യതയ്ക്ക് അതിനെക്കാൾ പ്രാധാന്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാനമായ വിഷയത്തിൽ ഡൽഹി ഹൈക്കോടതിക്കു മുമ്പാകെയുള്ള ഹർജി നിലനിൽക്കുന്നതാണോയെന്ന് സുപ്രീംകോടതി പരിശോധിക്കും. ജനുവരി നാലിനാണ് വാട്സാപ്പ് സ്വകാര്യതാനയം പുതുക്കിയത്. ഇതംഗീകരിക്കാത്തവർ വാട്സാപ്പ് അക്കൗണ്ടുകൾ ഉപേക്ഷിക്കാനായിരുന്നു നിർദേശം. ഫെയ്സ്ബുക്കും വാട്സാപ്പും ലയിച്ചപ്പോഴുണ്ടായ സ്വകാര്യതാ ആശങ്കയുന്നയിച്ച് കർമണ്യ സിങ് സരീൻ 2017-ൽ ഫയൽചെയ്ത ഹർജിയിൽ കക്ഷിചേരാനെത്തിയ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അപേക്ഷയിലാണ് സുപ്രീംകോടതി നോട്ടീസയച്ചത്. അന്നത്തെ ഹർജി 2017-ൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിനു വിട്ടിരുന്നു. Content Highlights:WhatsApp SC
from mathrubhumi.latestnews.rssfeed https://ift.tt/3plMruj
via
IFTTT
No comments:
Post a Comment