വിവിധ സമുദായങ്ങൾക്ക് നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം നൽകുന്നതിന് വ്യത്യസ്ത സംവിധാനങ്ങളാണുണ്ടായിരുന്നത്. ഭിന്നിപ്പിച്ചുഭരിക്കുന്നതിൽ സമർഥരായ ബ്രിട്ടീഷുകാർ സാമുദായിക മണ്ഡലങ്ങൾ തന്നെ ഉണ്ടാക്കി. 1937-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ബംഗാളി്ൽ ആകെയുള്ള 250 സീറ്റിൽ 117 സീറ്റ് മുസ്ലിം സംവരണമായിരുന്നു. മുസ്ലിം മതവിഭാഗത്തിൽപ്പെട്ട നികുതിദായകർക്ക് മാത്രം വോട്ടുചെയ്യാവുന്ന സ്ഥാനാർഥികൾ. ഇലക്ടറൽ കോളേജ് മതാടിസ്ഥാനത്തിൽ. 1909ലെ ഇന്ത്യൻ കൗൺസിൽ ആക്ടനുസരിച്ചായിരുന്നു ഇത്. കേരളത്തിൽ കൊച്ചിയിൽ 1925-ൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ 30 മണ്ഡലത്തിൽ 23 പൊതുമണ്ഡലത്തിന് പുറമെ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഈഴവ മണ്ഡലം, മുസ്ലിം മണ്ഡലം, തോട്ടഉടമ മണ്ഡലം, ജൂത മണ്ഡലം, കച്ചവടക്കാരുടെ മണ്ഡലം എന്നിങ്ങനെ സംവരണമണ്ഡലമുണ്ടായിരുന്നു. വോട്ടവകാശം അതത് വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം. പൊതു മണ്ഡലത്തിൽ വോട്ടവകാശം സ്വത്തുടമകളായ നികുതിദായകർക്ക് മാത്രം. അതല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായവർക്ക്. സമൂഹത്തിലെ ഉന്നതന്മാർക്ക്മാത്രം വോട്ടവകാശം എന്നർഥം. സംവരണം ചെയ്ത സീറ്റുകളിലേക്ക്ുള്ള മണ്ഡലത്തിന്റെ അതിർത്തി ആദ്യഘട്ടത്തിൽ പ്രവിശ്യ മൊത്തത്തിലായിരുന്നു. സമൂഹത്തിലെ ഏറ്റവും അധസ്ഥിതരായ ദളിത് ജനവിഭാഗങ്ങൾക്ക് നിയമസഭകളി്ൽ പ്രാതിനിധ്യം ഉണ്ടാവണമെങ്കിൽ അവർക്കുമാത്രമായി വോട്ട്ചെയ്ത് തിരഞ്ഞെടുക്കാവുന്ന മണ്ഡലംവേണെമെന്ന് അംബേദ്കർ വാദിച്ചു. പൊതുമണഡലങ്ങളിൽ അന്നത്തെ സ്ഥിതിവെച്ച്് ദളിതുവിഭാഗത്തിലുള്ളവരെ സ്ഥാനാർഥിനിർത്താനോ ജയിപ്പിക്കാനോ സാധ്യതയില്ലായിരുന്നു. മനുഷ്യന് മനുഷ്യനശുദ്ധമായ കെട്ടകാലം. എന്നാൽ പ്രത്യേകം വോട്ടുചെയ്ത് തിരഞ്ഞെടുക്കാവുന്ന മണ്ഡലം ഭിന്നിപ്പുണ്ടാക്കുമെന്നും അന്യവൽക്കരണമാകും ഫലമെന്നും ഗാന്ധിജി വാദിച്ചു. ഒടുവിൽ അംബേദ്കറും ഗാന്ധിജിയും ഒരു പോയന്റിൽ യോജിച്ചു. ദ്വയാംഗ മണ്ഡലം. സംവരണ മണ്ഡലം, പക്ഷേ സംവരണത്തിന് പുറത്തുള്ള ഒരാൾ കൂടി തിരഞ്ഞെടുക്കപ്പെടുന്ന മണ്ഡലം. ജനാധിപത്യഭരണം വന്ന് ഒരുഘട്ടമാകുമ്പോൾ എല്ലാവിഭാഗക്കാരും കൂടി ഒരു ദളിത് സ്ഥാനാർഥിയെ മാത്രം തിരഞ്ഞെടുക്കേണ്ട മണ്ഡലം യാഥാർഥ്യാമാക്കുക എന്ന ലക്ഷ്യം. ഐക്യകേരളത്തിലെ ആദ്യ നിയമസഭയിൽ 11 എസ്.സി. അംഗങ്ങളും ഒരു എസ്.ടി.അംഗവുമാണുണ്ടായിരുന്നത്.അന്നത്തെ സംവരണ( ദ്വയാംഗ) മണ്ഡലങ്ങൾ.വർക്കല, തൃക്കടവൂർ, മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര, ദേവികുളം, ചാലക്കുടി, വടക്കാഞ്ചേരി, പൊന്നാനി, ചിറ്റൂർ, മഞ്ചേരി, നീലേശ്വരം, വയനാട്( എസ്.ടി.) 114 മണ്ഡലത്തിലായി 126 അംഗങ്ങൾ. ആദ്യ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ പലതിലും ജനറൽ സീറ്റിൽ ജയിച്ച പാർട്ടിയല്ല സംവരണ സീറ്റിൽ ജയിച്ചത്. ആറ്മണ്ഡലത്തിൽ സി.പി.ഐ.യും കോൺഗ്രസ്സും ഓരോ സീറ്റ് പങ്കിട്ടു. അന്ന് സി.പി.ഐ.യുടെ ഏറ്റവും പ്രമുഖരായ നേതാക്കളായ ഇ.എം.എസ്സും കെ.സി.ജോർജും മത്സരിച്ചത് ദ്വയാംഗ മണ്ഡലത്തിലാണ്. നീലേശ്വരത്ത് ഇ.എം.എസ്സും ആ മണ്ഡലത്തിലെ സംവരണ സീറ്റിൽ സി.പി.ഐ.യിലെതന്നെ കള്ളാളനും ജയിച്ചു. മാവേലിക്കരയിൽ തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ്പാർട്ടി സെക്രട്ടരിയായിരുന്ന കെ.സി.ജോർജും അതേ മണ്ഡലത്തിലെ സംവരണ സീറ്റിൽ സി.പി.ഐ.യിലെതന്നെ കർഷക തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവായ പി.കെ.കുഞ്ഞച്ചനും ജയിച്ചു. ദേവികുളത്ത് സി.പി.ഐ.യിലെ റോസമ്മ പുന്നൂസ് ജനറൽ സീറ്റിൽ ജയിച്ചപ്പോൾ സംവരണ സീറ്റിൽ കോൺഗ്രസ്സിലെ എൻ.ഗണപതിയും ജയിച്ചു. ചാലക്കുടിയിൽ ജനറൽ സീറ്റിൽ വലിയൊരു തോൽവി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. കോൺഗ്രസ്സിന്റെ സമുന്നത നേതാവായ പനമ്പിള്ളി ഗോവിന്ദമേനോനെ പി.എസ്.പി.യിലെ സി.ജി.ജനാർദനനാണ് തോൽപ്പിച്ചത്.സംവരണ സീറ്റിൽ സി.പി.ഐ.യിലെ പി.കെ.ചാത്തൻ വിജയിച്ചു. പൊന്നാനിയിൽ സി.പി.ഐ.നേതാവ് ഇ.കെ.ഇമ്പിച്ചിബാവ ജയിച്ചപ്പോൾ അതേ മണ്ഡലത്തിലെ സംവരണ സീറ്റിൽ കോൺഗ്രസ്സിലെ കുഞ്ഞമ്പു കല്ലയനാണ് ജയിച്ചത്. Content Highlights:
from mathrubhumi.latestnews.rssfeed https://ift.tt/3aWkcNL
via
IFTTT
No comments:
Post a Comment