ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേതൃത്വം നൽകും. മുഖ്യമന്ത്രിയെ ഫലപ്രഖ്യാപനത്തിനു ശേഷം എം.എൽ.എ.മാരുമായി കൂടിയാലോചിച്ച് നിശ്ചയിക്കും. ഭൂരിഭാഗം സ്ഥാനാർഥികളും പുതുമുഖങ്ങളാവും. യുവാക്കൾക്കും സ്ത്രീകൾക്കും അവശ, ദുർബല വിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതുകൂടിയാവും സ്ഥാനാർഥിപ്പട്ടിക. ജയസാധ്യതയ്ക്കും ജനബന്ധത്തിനും സാമുദായിക പ്രാതിനിധ്യത്തിനുമാകണം മുഖ്യപരിഗണനയെന്നും നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചു.കേരളത്തിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടത്തിയ ചർച്ചയിലാണ് തീരുമാനം. മുതിർന്ന പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറും ചർച്ചയിൽ പങ്കെടുത്തു. രാവിലെ കെ.സി. വേണുഗോപാലിന്റെ വസതിയിൽ കേരളത്തിൽനിന്നുള്ള മൂന്നുനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തിരഞ്ഞെടുപ്പ് നിയന്ത്രണ സമിതിയുണ്ടാക്കാനും ചെയർമാൻ സ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ നിശ്ചയിക്കാനും ധാരണയായത്. ചെന്നിത്തല, മുല്ലപ്പള്ളി, വേണുഗോപാൽ, താരിഖ് അൻവർ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.എം. സുധീരൻ, ശശി തരൂർ എന്നിവരുൾപ്പെട്ട ഈ സമിതിക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും തിരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സോണിയയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതായി എ.കെ. ആന്റണി പറഞ്ഞു. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും അവരുമായി ഇക്കാര്യം ചർച്ചചെയ്ത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ പറ്റിയ ജനകീയപ്രകടനപത്രിക തയ്യാറാക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിനെക്കുറിച്ച് എന്തു പ്രതീക്ഷവെക്കുന്നോ അതിനനുസരിച്ച് കോൺഗ്രസ് പ്രവർത്തിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. അധികാരത്തിൽ തിരിച്ചുവരുന്നതിനുവേണ്ടിയുള്ള ഒറ്റക്കെട്ടായ പ്രവർത്തനമാവും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരമ്പരാഗത ശൈലിയിൽനിന്ന് വേറിട്ടുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനവും സ്ഥാനാർഥിപ്പട്ടികയും പ്രകടനപത്രികയും ആവും ഇത്തവണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക നീതി ഉറപ്പാക്കുന്നതും യുവാക്കൾക്കും മഹിളകൾക്കും ദുർബല വിഭാഗങ്ങൾക്കും എല്ലാ സമുദായങ്ങൾക്കും പ്രാധാന്യം നൽകുന്നതുമാവും സ്ഥാനാർഥിപ്പട്ടികയെന്ന് താരിഖ് അൻവറും പറഞ്ഞു.ഐക്യത്തോടും അച്ചടക്കത്തോടും മുന്നോട്ടുപോയാൽ ഐക്യജനാധിപത്യ മുന്നണിക്ക് മിന്നുന്നജയം കാഴ്ചവെക്കാനാവുമെന്ന വിശ്വാസമാണ് എല്ലാവർക്കുമുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു. നവീന കാലഘട്ടത്തിലെ ജനങ്ങളുടെ പ്രതീക്ഷകളെ അഭിസംബോധന ചെയ്യുന്ന തരത്തിലാവും ഇത്തവണ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങളെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2XPq7OF
via
IFTTT
No comments:
Post a Comment