സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഐ.സി.സി. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ കാണികളിൽ നിന്ന് വംശീയാധിക്ഷേപം ഉണ്ടായതായി ഇന്ത്യ പരാതി നൽകിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും സിറാജിന് കാണികളിൽ നിന്ന് മോശം അനുഭവമുണ്ടായി. ഇതോടെ സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയൻ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കി. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അറിയിച്ചു. അന്വേഷണം തുടങ്ങിയതായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും അറിയിച്ചു. ഇത്തരം വിവേചനങ്ങൾ ഒരിക്കലും സഹിക്കില്ലെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങൾ ഐ.സി.സി പരിശോധിക്കുമെന്നാണ് വിവരം. 800 സുരക്ഷാ ക്യാമറകളാണ് ഗ്രൗണ്ടിലുള്ളത്. സിറാജിനെ കുരങ്ങൻ എന്നും പട്ടി എന്നും വിളിച്ചതായി പരാതിയുണ്ട്. ബുംറയെയും അപഹസിച്ചു. സിറാജും ഇന്ത്യൻ ടീമും അമ്പയറോട് പരാതിപ്പെട്ടതിനെത്തുടർന്ന് കളി അൽപ്പനേരം നിർത്തിവെച്ചു. ആറുപേരെ സ്റ്റേഡിയത്തിൽനിന്ന് ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. ആതിഥേയർ എന്ന നിലയിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യൻ ടീമിനോട് ക്ഷമ ചോദിച്ചു. Content Highlights: ICC condemns racism in Sydney Test seeks action
from mathrubhumi.latestnews.rssfeed https://ift.tt/3i3oENG
via
IFTTT
No comments:
Post a Comment