കൊച്ചി: കോവിഡ് കാലമാണ്. സ്റ്റേഷനിലേക്ക് ആളുകളെ കടത്തിവിടുന്നതിൽ കർശന നിയന്ത്രണമുണ്ട്. അപ്പോഴാണ് ഒരു യുവതി തെല്ലും കൂസലില്ലാതെ സ്റ്റേഷനിലേക്ക് മാസ്ക്കും ധരിച്ച് അധികാരഭാവത്തിൽ കയറാൻ ശ്രമിച്ചത്. പാറാവു ഡ്യൂട്ടിയിൽനിന്ന വനിതാ പോലീസുകാരി മുൻപിൻ ആലോചിച്ചില്ല; അവർ യുവതിയെ തടഞ്ഞു. ആളെ മനസ്സിലായതോടെ അവർ പിന്മാറുകയും ചെയ്തു. വന്നയാൾ സ്റ്റേഷനകത്തേക്കും കയറി. സംഗതി കൃത്യനിർവഹണമാണ് നടത്തിയതെങ്കിലും അത് വൈകാതെ പുലിവാലായി, വനിതാ പോലീസുകാരിക്കു പണിയായി. രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേക്കൊരു മാറ്റം. കാരണം സിംപിൾ. ആ യുവതി മറ്റാരുമായിരുന്നില്ല; കൊച്ചി സിറ്റി പോലീസിൽ പുതുതായി ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥയായിരുന്നു അത്. ഔദ്യോഗിക വാഹനം സ്റ്റേഷൻ വളപ്പിലിട്ട ശേഷം എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് സിവിൽ വേഷത്തിലെത്തിയതാണ് ഇവർ. പെട്ടെന്ന് ഒരാൾ തിടുക്കത്തിൽ സ്റ്റേഷനകത്തേക്ക് കയറിപ്പോകുന്നത് കണ്ടപ്പോൾ തടഞ്ഞുപോയതാണ് പാറാവുനിന്ന പാവം പോലീസുകാരി. കോവിഡ് പ്രോട്ടോക്കോൾ കൂടി നിലനിൽക്കുന്നതിനാൽ വിവരങ്ങൾ തിരക്കാതെ അകത്തേക്ക് ആരെയെങ്കിലും കടത്തിവിട്ടാൽ സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥരുടെ ശിക്ഷയാകും ഇവർ അനുഭവിക്കേണ്ടി വരിക. തടഞ്ഞ വനിതാ സി.പി.ഒ.യോട് ഉന്നതോദ്യോഗസ്ഥ വിശദീകരണം തേടി. തിങ്കളാഴ്ച ഓഫീസിലെത്തി വിശദീകരണം നൽകിയെങ്കിലും തന്നെ തിരിച്ചറിയാൻ വൈകിയെന്ന കാരണത്തിന് രണ്ടു ദിവസത്തെ ട്രാഫിക് ഡ്യൂട്ടി ചെയ്യാൻ നിർദേശിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഡ്യൂട്ടി ചെയ്യാനാണ് നിർദേശം. എന്നാൽ സംഭവം പോലീസുകാർക്കിടയിൽ വലിയ ചർച്ചയായി. അടുത്തിടെ ചാർജെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാൽ തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. തടഞ്ഞില്ലായിരുന്നെങ്കിൽ അതും വിഷയമാകുമായിരുന്നുവെന്നാണ് പോലീസുകാർ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3nIvIRc
via
IFTTT
No comments:
Post a Comment