വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോൾ മന്ദിരത്തിൽ കലാപം നടന്ന് ഒരുദിവസം പിന്നിടുമ്പോൾ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിച്ച് ട്രംപ്. കലാപം റിപ്പോർട്ട് ചെയ്യുമ്പോൾ പോലും തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപിച്ചിരുന്ന ട്രംപ് മണിക്കൂറുകൾക്കുളളിലാണ് നിലപാട് മാറ്റിയത്. അമേരിക്കയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രവർത്തകരെ അനുനയിപ്പിച്ചും അമേരിക്കയുടെ ജനാധിപത്യമൂല്യങ്ങളെ ഓർമിപ്പിച്ചും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി 20ന് പുതിയ ഭരണകൂടം അധികാരത്തിൽ വരും. സമാധാനപരമായ അധികാരകൈമാറ്റം ആഗ്രഹിക്കുന്നതായും അതുറപ്പുവരുത്തുന്നതിലാണ് നിലവിൽ തന്റെ ശ്രദ്ധയെന്നും ട്രംപ് വ്യക്തമാക്കി. ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് ശാന്തിക്കും അനുരഞ്ജനത്തിനും വേണ്ടി അഭ്യർഥിച്ചു. കാപിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തെഅദ്ദേഹം തളളിപ്പറഞ്ഞു. അക്രമം നടത്തിയവർ അമേരിക്കയെ പ്രതിനിധീകരിക്കുന്നവർ അല്ല. അമേരിക്ക എല്ലായ്പ്പോഴും നിയമവാഴ്ചയ്ക്ക് പ്രധാന്യം നൽകുന്ന രാജ്യമാണ്. നിയമപരമായി മാത്രമാണ് താൻ മുന്നോട്ടുപോയതെന്നും അമേരിക്കൻ ജനാധിപത്യത്തെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2020 നിരവധി വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിരുന്നു. മഹാമാരി പൗരന്മാരുടെ ജീവിതത്തെ ബാധിച്ചു. ദശലക്ഷക്കണിക്കിന് പേർ വീടുകളിൽ ഒറ്റപ്പെട്ടു, സമ്പദ്ഘടന തകർക്കപ്പെട്ടു, നിരവധിപേരുടെ ജീവൻ കവർന്നു. അതിനെ നേരിടാൻ നാം എല്ലാവരും ഒന്നുചേർന്ന് പ്രവർത്തിക്കണം. നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹവും വിശ്വസ്തതയും പുനരുജ്ജീവിപ്പിച്ച് നാം ഒരു കുടുംബമായി നിലകൊളളണം. ഈ രാജ്യത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ ആദരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രവർത്തകർ നിരാശരാണെന്ന് അറിയാമെന്ന് പറഞ്ഞ ട്രംപ് ഒന്നിച്ചുളള അവിശ്വസനീയമായ ആ യാത്ര ഒരു തുടക്കം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ 2.41 മിനിട്ട് ദൈർഘ്യമുളള പ്രസംഗം അവസാനിപ്പിച്ചത്. Content Highlights:US President Donald Trump appealed for "healing and reconciliation"
from mathrubhumi.latestnews.rssfeed https://ift.tt/3pXsc74
via
IFTTT
No comments:
Post a Comment