തിരുവനന്തപുരം: ഇടതുമുന്നണി ഇറക്കുന്ന വർഗീയ കാർഡിനെ മതേതരത്വത്തോടുള്ള പ്രതിബദ്ധതകൊണ്ട് നേരിടണമെന്ന് യു.ഡി.എഫ്. നേതൃയോഗം. യു.ഡി.എഫിന്റെ മതേതര മുഖം കൂടുതൽ സ്പഷ്ടമാക്കിക്കൊണ്ടാവണം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തിനായി യു.ഡി.എഫ്. പുലർത്തിപ്പോന്ന മതേതര കാഴ്ചപ്പാടിൽ വെള്ളം ചേർത്തുവെന്ന പ്രതീതി പരത്താൻ ഇടതുമുന്നണിക്കായി. ഇത് പരമ്പരാഗതമായി യു.ഡി.എഫിൽ വിശ്വാസമർപ്പിച്ച വിഭാഗങ്ങളിൽപ്പോലും എതിർപ്പിനിടയാക്കി. ഈ വിശ്വാസം തിരിച്ചുപിടിക്കാനാകണം. തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരേ നടത്തിയ പ്രചാരണം വിജയിച്ചുവെന്നുകണ്ടാണ് കൂടുതൽ വർഗീയമായ കാർഡ് സി.പി.എം. ഇറക്കുന്നത്. സമുദായങ്ങൾ തമ്മിലും സമുദായങ്ങൾക്കുള്ളിലും സ്പർധ പടർത്താനാണ് സി.പി.എം. ശ്രമം. രാഷ്ട്രീയമായി ഈ നീക്കത്തെ തുറന്നുകാട്ടണമെന്ന് നേതൃയോഗത്തിൽ കക്ഷിനേതാക്കൾ നിർദേശിച്ചു. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം ആർജിക്കാൻ ശ്രമമുണ്ടാകണമെന്നും നേതാക്കൾ പറഞ്ഞു. ഇതിനോടകം സമുദായനേതാക്കളെ സന്ദർശിച്ച വിവരം കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആശങ്ക അകറ്റും. വിവിധ വിഭാഗങ്ങൾക്കുള്ള ആശങ്ക അകറ്റുന്നതാകും മുന്നണിയുടെ പ്രകടനപത്രിക. സംഘടനാപരമായ ചർച്ചകളിലേക്ക് യോഗം കടന്നില്ല. സീറ്റ് വിഭജന ചർച്ച ഓരോ കക്ഷിയുമായിട്ടായിരിക്കും നടത്തുക. പി.സി. ജോർജ്, പി.സി. തോമസ് എന്നിവരുടെയും എൻ.സി.പി.യുടെയും മുന്നണിയിലേക്കുള്ള വരവും ചർച്ചയായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3qgCG1D
via
IFTTT
No comments:
Post a Comment