കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ പ്രധാന പങ്കാളിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചതിലൂടെ എൻ.ഐ.എ. നടത്തിയത് തന്ത്രപരമായ നീക്കം. സ്വർണക്കടത്തിനെക്കുറിച്ച് എല്ലാമറിയുന്ന ആളെ മാപ്പുസാക്ഷിയാക്കിയതിലൂടെ കോടതിയിൽ കേസിന് ബലം നല്കാൻ എൻ.ഐ.എ.ക്ക് കഴിയുമെന്നാണ് നിയമ വൃത്തങ്ങൾ വിലയിരുത്തുന്നത്. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ സ്വപ്ന സുരേഷ് ഒളിവിൽ പോയിരുന്നു. അന്ന് സ്വപ്നയോടൊപ്പം സന്ദീപ് നായരും ഉണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് ഇരുവരേയും ഒന്നിച്ചാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ പിന്നാലെയാണ് യു.എ.പി.എ. അടക്കമുള്ള വകുപ്പുകൾ ചുമത്തുന്നത്. എൻ.ഐ.എ.യുടെ കേസിൽ നാലാം പ്രതിയായിരുന്നു സന്ദീപ് നായർ. അന്വേഷണത്തിന്റെ ആദ്യഘട്ടം പിന്നിട്ടതോടെ സന്ദീപ് നായരെ കേസിൽ മാപ്പു സാക്ഷിയാക്കാനാകുമെന്ന് എൻ.ഐ.എ.ക്ക് മനസ്സിലായി. മജിസ്ട്രേറ്റിനു മുന്നിൽ സന്ദീപ് നായർ നല്കിയ 164 സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരിക്കുന്നത്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ, റമീസ് എന്നിവർ സ്വർണക്കടത്തിലെ ഒരു കണ്ണിയായി പ്രവർത്തിച്ചിരുന്നുവെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്. ഈ കണ്ണിയിൽ നിന്നൊരാളെ അടർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടം. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു സ്വപ്ന സുരേഷ് ആദ്യം സ്വീകരിച്ചത്. എന്നാൽ സ്വർണക്കടത്ത് പിടിച്ചതിനു പിന്നാലെ ഒളിവിൽ പോയതിനാൽ തന്നെ ആ വാദത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായിരുന്നു. ഇവിടെയാണ് സന്ദീപ് നായരുടെ മൊഴി നിർണായകമാകുക. ഒളിവിൽ കഴിയവേ സ്വപ്ന ആരുമായൊക്കെ ബന്ധപ്പെട്ടുവെന്ന് തെളിയിക്കാൻ സന്ദീപിന്റെ മൊഴിയിലൂടെ കഴിയും. സ്വർണക്കടത്ത് കേസിൽ വിചാരണ നേരത്തെ ആരംഭിക്കുന്നതിനു പോലും ഇതിലൂടെ സാധിക്കുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസിൽ 33 പ്രതികളാണുള്ളത്. 21 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇപ്പോൾ അറസ്റ്റ് ചെയ്തവരുടെ വിചാരണ നടത്തുന്നതിനായി കുറ്റപത്രം രണ്ടായി നല്കാനുള്ള സാധ്യതയും ഉണ്ട്. സന്ദീപ് നായർ മാപ്പുസാക്ഷി കൊച്ചി:സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചു. ഒന്നാംപ്രതി പി.എസ്. സരിത്ത്, രണ്ടാംപ്രതി സ്വപ്നാ സുരേഷ് അടക്കം 20 പേർക്കെതിരേയാണു യു.എ.പി.എ. വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രം. നിർണായക തെളിവുകളായ ദൃശ്യങ്ങളും ശബ്ദസാംപിളുകളും ഡിജിറ്റൽ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളത്തെ എൻ.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിലുള്ള ഫൈസൽ ഫരീദിനെ അറസ്റ്റുചെയ്തു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) പ്രതിചേർത്ത എം. ശിവശങ്കറെ എൻ.ഐ.എ. പ്രതിയാക്കിയിട്ടില്ല. ആകെയുള്ള 33 പ്രതികളിൽ 21 പേരെയാണ് എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നത്. പണമെത്തിച്ചത് റിവേഴ്സ് ഹവാലയിലൂടെ ഹവാലാ മാർഗത്തിലൂടെയാണ് സ്വർണക്കടത്തിനുള്ള പണം കേരളത്തിൽനിന്ന് ദുബായിൽ എത്തിച്ചിരുന്നതെന്ന് കുറ്റപത്രത്തിലുണ്ട്. നയതന്ത്ര ബാഗേജിന്റെ മറവിൽ 14.82 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പ്രതികൾ കടത്താൻ ശ്രമിച്ചു. സ്വപ്നയെയും സന്ദീപിനെയും ബെംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തതോടെ കേസന്വേഷണം നിർണായകഘട്ടത്തിലേക്കു കടന്നു. തുടരന്വേഷണത്തിൽ 31 പേരെക്കൂടി പ്രതികളായി കണ്ടെത്തി. 2019 ജൂൺ മുതൽ സ്വർണക്കടത്തിനുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു. 2019 നവംബറിനും 2020 ജൂണിനുമിടയിൽ 167 കിലോ സ്വർണം കടത്തി. യു.എ.ഇ.ക്കു പുറമേ ബഹ്റൈൻ, സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്നും സ്വർണക്കടത്തിനു ശ്രമിച്ചു. കോവിഡ് കാലം പ്രയോജനപ്പെടുത്തി പരമാവധി സ്വർണം കടത്താനായിരുന്നു ശ്രമമെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കു സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സമയപരിധിയായ 180 ദിവസത്തിനകമാണ് എൻ.ഐ.എ. ആദ്യ കുറ്റപത്രം നൽകിയിരിക്കുന്നത്. അനുബന്ധ കുറ്റപത്രമുണ്ടാകും. പ്രതികൾക്കെതിരായ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നറിയിച്ച എൻ.ഐ.എ. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ പറയുന്നത് സ്വർണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ശ്രമിച്ചു രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ്, അഖണ്ഡത എന്നിവ തകർക്കാൻ ശ്രമിച്ചു. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു കുറ്റപത്രം നൽകിയവർ 1. പി.എസ്. സരിത്ത് 2. സ്വപ്നാ സുരേഷ് 3. കെ.ടി. റമീസ് 4. എ.എം. ജലാൽ 5. മുഹമ്മദ് ഷാഫ, 6. ഇ. സെയ്തലവി 7. പി.ടി. അബ്ദു 8. റബിൻസ് ഹമീദ് 9. മുഹമ്മദലി ഇബ്രാഹിം 10. മുഹമ്മദലി 11. കെ.ടി. ഷറഫുദ്ദീൻ 12. മുഹമ്മദ് ഷഫീഖ് 13. ഹംസത് അബ്ദുസലാം 14. ടി.എം. സംഞ്ജു, 15. ഹംജത് അലി 16. സി.വി. ജിഫ്സൽ 17. പി. അബൂബക്കർ 18. മുഹമ്മദ് അബ്ദു ഷമീം 19. അബ്ദുൽ ഹമീദ് 20. ഷംസുദ്ദീൻ. കുറ്റവും ശിക്ഷയും യു.എ.പി.എ. വകുപ്പ് 16: ഭീകരപ്രവർത്തനം: അഞ്ചു വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും. വകുപ്പ് 17: ദേശവിരുദ്ധ പ്രവർത്തനത്തിനു ധനസഹായം: അഞ്ചുവർഷം മുതൽ ജീവപര്യന്തംവരെ തടവും പിഴയും. വകുപ്പ് 18: ദേശവിരുദ്ധ പ്രവർത്തന ഗൂഢാലോചന: അഞ്ചു വർഷം മുതൽ ജീവപര്യന്തംവരെ തടവും പിഴയും. വകുപ്പ് 20: ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന കൂട്ടായ്മയിൽ അംഗമാകൽ: ജീവപര്യന്തം തടവും പിഴയും.
from mathrubhumi.latestnews.rssfeed https://ift.tt/3pStdND
via
IFTTT
No comments:
Post a Comment