തിരുവനന്തപുരം: കോൺഗ്രസിൽനിന്ന് മുതിർന്നവർ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഒരുനിരതന്നെയെന്നാണ് ഉത്തരം. കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഹരിപ്പാട് വിട്ട് ചെങ്ങന്നൂർ, തിരുവല്ല, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലേതെങ്കിലുമൊന്ന് ചെന്നിത്തല തിരഞ്ഞെടുക്കണമെന്ന അഭിപ്രായം അദ്ദേഹത്തോടൊപ്പമുള്ളവർക്കുണ്ട്. എന്നാൽ ഹരിപ്പാട് വിട്ടുമാറേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ചെന്നിത്തല. അരനൂറ്റാണ്ടായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന ഉമ്മൻചാണ്ടിക്കും മറിച്ചൊരു ചിന്തയില്ല. കെ.പി.സി.സി. പ്രസിഡന്റ് മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. മത്സരിച്ചാൽ കൊടുവള്ളിയാകാനാണ് സാധ്യത. പലകുറി മത്സരിച്ചവരെങ്കിലും സിറ്റിങ് എം.എൽ.എ. മാർക്ക് സീറ്റ് നിഷേധിക്കാൻ സാധ്യതയില്ല. എട്ട് പ്രാവശ്യം ഇരിക്കൂറിൽനിന്ന് ജയിച്ച കെ.സി. ജോസഫ്, അടൂരിൽ നിന്നും കോട്ടയത്തുനിന്നുമായി ആറ്് തവണ ജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരൊക്കെ ഇപ്രാവശ്യവും മത്സരിച്ചേക്കും. തിരുവഞ്ചൂർ കോട്ടയത്തുതന്നെ. എന്നാൽ കെ.സി. ജോസഫ് ഇരിക്കൂറിൽ നിന്ന് കോട്ടയം ജില്ലയിലേക്ക് മാറാനുള്ള സാധ്യതയും ഇല്ലാതില്ല. മുതിർന്ന നേതാക്കളായ പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യൻ, പി.സി. ചാക്കോ എന്നിവർ മത്സരരംഗത്തേക്ക് വന്നേക്കാം. പി.ജെ. കുര്യന് തിരുവല്ലയാണ് താത്പര്യം. റാന്നി കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് തിരുവല്ല ഏറ്റെടുത്താലാണ് അദ്ദേഹത്തിന് സാധ്യത. കെ.വി. തോമസിന് പഴയ ലാവണമായ കൊച്ചി തന്നെയാണ് താത്പര്യം. യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ അനുയോജ്യമായ സീറ്റ് കണ്ടെത്താനായാൽ മത്സരിച്ചേക്കും. എന്നാൽ യുവജന പ്രാതിനിധ്യം നിർബന്ധിത ഘടകമാകുമ്പോൾ ഈ പേരുകൾ അവസാന സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് മത്സരിച്ചത് 87 സീറ്റിലാണ്. ഇതിൽ പകുതി സീറ്റിലെങ്കിലും പുതുമുഖങ്ങളും ചെറുപ്പക്കാരും വരണമെന്നാണ് നേതൃത്വത്തിന്റെ ലക്ഷ്യം. ഹൈക്കമാൻഡ് സർവേ നടത്തുന്നു, ഗ്രൂപ്പുകൾ സ്ഥാനാർഥി പട്ടിക തയാറാക്കുന്നു കേരളത്തിൽ ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ ഹൈക്കമാൻഡ് പ്രത്യേക സർവെ നടത്തുന്നു. ഓരോ മണ്ഡലത്തിലെയും ജയസാധ്യത, ഏത് സ്ഥാനാർഥിയായാലാണ് സാധ്യയുള്ളത്, അനുകൂല, പ്രതികൂല ഘടകങ്ങൾ എന്നിവയൊക്കെയാണ് അന്വേഷിക്കുക. ഇതിനുപുറമെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് സ്ഥാനാർഥികളുടെ പട്ടികയും ഹൈക്കമാൻഡ് ചോദിച്ചിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകൾ തങ്ങൾ മത്സരിച്ചുപോരുന്ന മണ്ഡലങ്ങളിലേക്ക് നിർദേശിക്കുന്ന പേരുകളുടെ പട്ടിക തയാറാക്കി വരുന്നു. മറ്റ് മണ്ഡലങ്ങളിലും ജയസാധ്യയുള്ള സ്ഥാനാർഥികളുടെ പേര് ഇരു ഗ്രൂപ്പുകളും പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ പേരുകൾ ഏകോപിപ്പിച്ചായിരിക്കും സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് പട്ടിക സമർപ്പിക്കുക. സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയും കേന്ദ്ര നേതൃത്വം നേരിട്ട് നടത്തുന്ന സർവേയിലെ പേരും തമ്മിൽ താരതമ്യം ചെയ്തായിരിക്കും ഹൈക്കമാൻഡ് അന്തിമ പട്ടികയ്ക്ക് രൂപം നൽകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3bxvDgT
via
IFTTT
No comments:
Post a Comment