കോട്ടയം: പി.സി. ജോർജിനോട് അകലം പാലിച്ച യു.ഡി.എഫ്. അദ്ദേഹം കോട്ടയത്ത് അനിവാര്യനെന്ന നിലയിലേക്ക് നിലപാട് മാറ്റുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുൻപുതന്നെ യു.ഡി.എഫിലേക്ക് വരാൻ താത്‌പര്യം കാണിച്ച ജോർജിനോട് അനുകൂലപ്രതികരണം ഐക്യമുന്നണിനേതാക്കൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, തദ്ദേശത്തിലെ തിരിച്ചടി യു.ഡി.എഫിന്റെ മനസ്സുമാറ്റി. വന്നാൽ പി.സി. ജോർജിന് പൂഞ്ഞാർ മാത്രം എന്ന നിലയിൽനിന്ന് അധികമായി ഒരു സീറ്റെങ്കിലും നൽകേണ്ട ബാധ്യതയും മുന്നണിക്കായി.അഞ്ച് സീറ്റാണ് ജോർജ് ആവശ്യപ്പെട്ടത്. പൂഞ്ഞാർ കൂടാതെ പാലാ, കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകളാണ് അദ്ദേഹം വേണമെന്ന് പറഞ്ഞത്. പാലായിൽ ഇടത് സ്ഥാനാർഥി ജോസ് കെ. മാണിയാണെങ്കിൽ താൻ അവിടെ മത്സരിക്കുമെന്നും പി.സി. പറഞ്ഞു. മാണി സി. കാപ്പൻ യു.ഡി.എഫിലെത്തി മത്സരിക്കുകയും താൻ യു.ഡി.എഫിന്റെ ഭാഗമായിരിക്കുകയും ചെയ്താലേ ഇതിൽ മാറ്റമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ജനപക്ഷം നേതാവും പി.സി. ജോർജിന്റെ മകനുമായ ഷോൺ ജോർജ് പൂഞ്ഞാർ ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചത് മൂന്ന് മുന്നണികൾക്കും ഞെട്ടലായിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് സീറ്റും എട്ട് ഗ്രാമപ്പഞ്ചായത്ത് സീറ്റുകളും ജനപക്ഷം സ്വന്തമാക്കി.പ്രാദേശിക നേതൃത്വം ജോർജിന്റെ വരവിനെ എതിർക്കുന്നതാണ് മുന്നണിക്ക് മുന്നിലുള്ള കടമ്പ. മുൻപ് ജോർജിന്റെ മുന്നണിപ്രവേശത്തെ എതിർത്തിരുന്ന കോട്ടയം ഡി.സി.സി. ഇക്കുറി നിശ്ശബ്ദത പാലിച്ചു. ജനാധിപത്യ ചേരിയിലുള്ള എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകുകയാണ് ഇപ്പോൾ വേണ്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കൂടുതൽ മണ്ഡലങ്ങളിൽ ജനപക്ഷം നിർണായക ശക്തിയാകുമെന്ന് ഷോൺ ജോർജും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3nAZuY6
via
IFTTT
No comments:
Post a Comment