ന്യൂഡൽഹി: ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ ചീഫ് എക്സിക്യുട്ടീവ് പാർഥോ ദാസ്ഗുപ്തയും റിപ്പബ്ലിക് ടി.വിയുടെ എഡിറ്റർ ഇൻ ചീഫും എ.ആർ.ജി. ഔട്‌ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായ അർണബ് ഗോസ്വാമിയും നടത്തിയതായി പുറത്തുവന്ന വാട്‌സാപ്പ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നെന്ന് നാഷണൽ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ (എൻ.ബി.എ.) പറഞ്ഞു. റിപ്പബ്ലിക് ടി.വിക്ക് കൂടുതൽ കാഴ്ചക്കാരുണ്ടെന്നുവരുത്താൻ ചാനൽ റേറ്റിങ്ങിൽ കൃത്രിമം കാട്ടുന്നതിന് ഇരുകൂട്ടരും ഗൂഢാലോചന നടത്തിയെന്ന് ഇവയിൽനിന്നു തെളിഞ്ഞെന്ന് എൻ.ബി.എ. പ്രസ്താവനയിൽ പറഞ്ഞു. റേറ്റിങ്ങിൽ കൃത്രിമം കാട്ടിയെന്നുമാത്രമല്ല, സ്വാധീനമുപയോഗിച്ചു എന്നും സന്ദേശങ്ങളിൽനിന്നു വ്യക്തമാകുന്നു. സെക്രട്ടറിമാരുടെ നിയമനം, മന്ത്രിസഭാ പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസിലെ പിടിപാട്, വാർത്താവിതരണ മന്ത്രാലയത്തിന്റെ പ്രവർത്തനരീതി തുടങ്ങിയകാര്യങ്ങളും സന്ദേശത്തിലുണ്ട്. റേറ്റിങ്ങിലെ കൃത്രിമത്തെക്കുറിച്ച് നാലുവർഷമായി എൻ.ബി.എ. ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണിതെന്ന് പ്രസ്താവന പറയുന്നു. റേറ്റിങ്ങിൽ കൃത്രിമം കാട്ടിയതുസംബന്ധിച്ച് കോടതിയിലുള്ള കേസിൽ വിധി വരുംവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐ.ബി.എഫ്.) റിപ്പബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്ന് എൻ.ബി.എ. ആവശ്യപ്പെട്ടു. അന്തിമവിധി വരുംവരെ ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപ്പബ്ലിക് ടി.വിയെ ഒഴിവാക്കണം. ബാർക്കിന്റെ വിശ്വാസ്യത തകർക്കുന്നതിന് ഉത്തരവാദികളായവർക്കെതിരേ നിയമപരമായും പോലീസ് വഴിയും നടപടിയെടുക്കണം. ഓഡിറ്റ് നടന്നപ്പോഴത്തെ റേറ്റിങ്ങിന്റെ കാര്യത്തിൽ ബാർക് വ്യക്തമായ പ്രസ്താവനയിറക്കണം. റിപ്പബ്ലിക് ടി.വിയുടെ വിവരങ്ങൾ ഒഴിവാക്കി എല്ലാ വാർത്താ ചാനലുകളുടെയും തുടക്കംമുതലുള്ള റാങ്കിങ് വീണ്ടും ഇറക്കണം. കഴിഞ്ഞ മൂന്നുമാസത്തെ റേറ്റിങ് നോക്കാൻ എന്തുനടപടിയാണെടുത്തതെന്ന് ബാർക് വിശദമാക്കണം. റേറ്റിങ് നടപടികൾ സുതാര്യമാക്കണം. റേറ്റിങ്ങിൽ കൃത്രിമം കാട്ടുന്നവർക്കെതിരേ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസിൽ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണം. ഈ വിവരങ്ങൾ ബന്ധപ്പെട്ടവരുമായി പങ്കുവെക്കുംവരെ വാർത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിർത്തിവെക്കണമെന്നും എൻ.ബി.എ. ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3p1dsEi
via
IFTTT
No comments:
Post a Comment