തിരുവനന്തപുരം: ജനങ്ങൾക്ക് ഇരട്ടബാധ്യതയും അധികനിയന്ത്രണങ്ങളും വരുന്ന നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റംവരുത്തണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. ആദായനികുതി അടയ്ക്കുന്നവരിൽനിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ‘പ്രൊഫഷണൽ ടാക്‌സ്’ ഈടാക്കുന്നത് ഇരട്ടലെവിയാണ്. വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിലും ഈ അധിക ബാധ്യതയുണ്ട്. ഇതിലടക്കം മാറ്റംവരുത്തുന്ന നാലു നിയമങ്ങളിലാണ് കേന്ദ്രം പരിഷ്‌കരണം നിർദേശിച്ചിട്ടുള്ളത്. സർക്കാർ-സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവരിൽ നിശ്ചിതവരുമാനമുള്ളവരെല്ലാം ആദായനികുതി നൽകുന്നുണ്ട്. ഇതിനുപുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രൊഫഷണൽ ടാക്സ് എന്നപേരിൽ അധികനികുതി ഈടാക്കുന്നത് എന്തിനാണെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. ഇതൊഴിവാക്കുന്നകാര്യം സംസ്ഥാനം പരിശോധിക്കണം. അതിനാണ് പ്രൊഫഷണൽ ടാക്സ് ലവീഡ് അണ്ടർ മുനിസിപ്പാലിറ്റി ആൻഡ് പഞ്ചായത്തീരാജ് ആക്ട് പരിഷ്‌കരിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ആദായനികുതി കേന്ദ്രത്തിന്റെയും പ്രൊഫഷണൽ ടാക്സ് തദ്ദേശസ്ഥാപനങ്ങളുടെയും വരുമാനമാണ്. അതിനാൽ, ഈ വരുമാനം ഇല്ലാതാകുന്നത് തദ്ദേശസ്ഥാപനങ്ങളെ ബാധിക്കും. മാത്രവുമല്ല, ഇത് സംസ്ഥാനത്തിന്റെ നയപരമായ തീരുമാനവുമാണ്. കേന്ദ്രത്തിന് നിർബന്ധിതമായി ഒഴിവാക്കാനാവില്ല. കെട്ടിടനിർമാണത്തിന് ദേശീയ ബിൽഡിങ് കോഡ് 2016-ൽ നിലവിൽവന്നിട്ടുണ്ട്. കെട്ടിടങ്ങളിൽ ഒരുക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ എന്തൊക്കെയാണെന്ന് ഇതിൽ വിശദീകരിക്കുന്നുണ്ട്. 1982 മുതൽ കേരളത്തിൽ ഫയർ ആൻഡ് സേഫ്റ്റി ആക്ട് നിലവിലുണ്ട്. ഇതിലെ വ്യവസ്ഥകൾകൂടി പാലിച്ചാണ് കെട്ടിടനിർമാണത്തിന് അനുമതിനൽകുന്നത്. ഇതിലെ വ്യവസ്ഥകൾ പലതും കാലഹരണപ്പെട്ടതാണ് എന്നതിനാൽ നിർമാണമേഖലയിൽ പരാതികൾ ഏറെയുണ്ട്. കേന്ദ്രത്തിന്റെ ‘ബിൽഡിങ് കോഡ്’ നിലനിൽക്കെ സംസ്ഥാനനിയമത്തിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ മാറ്റണമെന്നാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനും ഉപയോഗം അനുസരിച്ചും കെ.എസ്.ഇ.ബി.ക്ക് ഉപഭോക്താക്കൾ പണം നൽകുന്നുണ്ട്. എന്നാൽ, ഇതിനുപുറമേ ‘ഇലക്‌ട്രിസിറ്റി ഡ്യൂട്ടി’ എന്നപേരിൽ മറ്റൊരു ചാർജ് സർക്കാർ ഈടാക്കുന്നുണ്ട്. ഇതൊഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ നിർദേശം. ഇതിനാണ് കേരള ഇലക്‌ട്രിസിറ്റി ഡ്യൂട്ടി ആക്ടിൽ മാറ്റംവരുത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഡക്കാൻ അഗ്രിക്കൾച്ചറലിസ്റ്റ് റിലീഫ് ആക്ട് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനചട്ടത്തിനനുസരിച്ചാണ് നടപ്പാക്കുന്നത്. നിയമം കാലഹരണപ്പെട്ടെന്ന് സംസ്ഥാനത്തിന് ബോധ്യപ്പെട്ടാൽ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാറ്റേണ്ട നിയമങ്ങൾ * കേരള ഫയർ ആൻഡ് സേഫ്റ്റി ആക്ട്* ഡക്കാൻ അഗ്രിക്കൾച്ചറിസ്റ്റ് റിലീഫ് ആക്ട്* കേരള ഇലക്‌ട്രിസിറ്റി ഡ്യൂട്ടി ആക്ട് * പ്രൊഫഷണൽ ടാക്സ് ലവീഡ് അണ്ടർ മുനിസിപ്പാലിറ്റി ആൻഡ് പഞ്ചായത്തീരാജ് ആക്ട് മേൽനോട്ടം പ്രധാനമന്ത്രിദേശീയതലത്തിൽ വ്യവസായസംഘടനാ പ്രതിനിധികളുടെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന നിയമങ്ങളിൽ പരിഷ്‌കരണം നിർദേശിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകേണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/3q9QNWd
via
IFTTT
No comments:
Post a Comment