കുണ്ടംകുഴി (കാസർകോട്): വിധി അനാഥനാക്കിയ സി.കെ.അഭിഷേക് എന്ന അഞ്ചുവയസ്സുകാരന് സഹായവാഗ്ദാനവുമായി ബാലാവകാശ കമ്മിഷനും ഉദാരമതികളും. ഞായറാഴ്ച ’മാതൃഭൂമി’ ഒന്നാംപേജിൽ നൽകിയ അഭിഷേകിന്റെ ചിത്രവും വാർത്തയും കാനത്തൂരിൽനിന്ന് പുറംലോകമറിഞ്ഞ ഞെട്ടിക്കുന്ന സംഭവത്തെക്കാൾ മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നെന്ന് ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. പി.പി.ശ്യാമളാദേവി പ്രതികരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് കുണ്ടംകുഴി കൂവാരയിലെ അമ്മയുടെ വീട്ടിൽ നേരിട്ടെത്തി ശ്യാമളാദേവി അഭിഷേകിനെ സാന്ത്വനിപ്പിച്ചു. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ബാലാവകാശ കമ്മിഷൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ബേബിയുടെ പിതാവ് യാദു (രാജു) അത് സ്നേഹപൂർവം നിരസിച്ചു. താനും ഭാര്യ കാർത്യായനിയും അഭിഷേകിനെ പൊന്നുപോലെ നോക്കുമെന്ന് യാദു ഉറപ്പ് നൽകി. അമ്മ കൺമുന്നിൽ വെടിയേറ്റ് പിടഞ്ഞു മരിക്കുന്നത് കണ്ട കുഞ്ഞിന്റെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കൗൺസലിങ്ങിനും ബാലാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചു. തിങ്കളാഴ്ച ചൈൽഡ്‌ലൈൻ പ്രവർത്തകർ കുഞ്ഞിനെ സന്ദർശിക്കും. ചൊവ്വാഴ്ച ശിശുസംരക്ഷണ ഓഫീസർ എത്തി തുടർ നടപടി സ്വീകരിക്കുമെന്നും ശ്യാമളാദേവി പറഞ്ഞു. ശനിയാഴ്ച സന്ധ്യക്കാണ് കാനത്തൂരിലെ വീട്ടിൽനിന്ന് ബേബിയുടെ സഹോദരൻ സതീശൻ അഭിഷേകിനെ കുണ്ടംകുഴിയിലേക്ക് കൊണ്ടുവന്നത്. കാനത്തൂർ വടക്കേക്കരയിൽ ശനിയാഴ്ച വെടിയേറ്റ് മരിച്ച ബേബിയുടെയും തൂങ്ങിമരിച്ച സി.കെ.വിജയന്റെയും ഏക മകനാണ് അഭിഷേക്.അതിനിടെ അഭിഷേകിന്റെ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസച്ചെലവ് കെ.പി.സി.സി. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഏറ്റെടുത്തു. തുക കൈമാറ്റച്ചടങ്ങ് തിങ്കളാഴ്ച നടക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബേബിയുടെ മൃതദേഹം കൂവാരയിലെത്തിച്ചത്. ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തംഗം എ.കെ.ശാന്തകുമാരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ബെദിര വാർഡ് പ്രസിഡന്റ് പ്രദീപൻ ചരലിൽ തുടങ്ങിയവർ സ്ഥലത്തെത്തി.ജനറൽ ആസ്പത്രിയിലെ പരിശോധനയ്ക്കുശേഷം വിജയന്റെ മൃതദേഹം കാനത്തൂർ കോളിയടുക്കത്തെ തറവാടുവളപ്പിൽ സംസ്കരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3hZce9P
via
IFTTT
No comments:
Post a Comment