അമ്പലപ്പുഴ: പൊതുപ്രവർത്തകർക്ക് വേദികളിലെത്തുമ്പോൾ പൊന്നാടയായും പുസ്തകങ്ങളായും നിരവധി ഉപഹാരങ്ങൾ കിട്ടാറുണ്ട്. ചിലരിത് വേദിയിൽവെച്ചുതന്നെ മറ്റുള്ളവർക്ക് സമ്മാനിക്കും. ഇക്കാര്യത്തിൽ മന്ത്രി ജി. സുധാകരൻ വ്യത്യസ്തനാണ്. ഉപഹാരങ്ങളെല്ലാം സൂക്ഷിച്ചുവയ്ക്കും. അവസരംകിട്ടുമ്പോൾ അത് മറ്റുള്ളവർക്ക് സമ്മാനിക്കുകയും ചെയ്യും. തരുന്നയാളിന്റെ മുൻപിൽവെച്ചുതന്നെ തിരിച്ചുനൽകിയാൽ അദ്ദേഹത്തിന് വിഷമമാകുമെന്നാണ് ഇതേക്കുറിച്ച് മന്ത്രിക്ക് പറയാനുള്ളത്. കഴിഞ്ഞഅഞ്ചുവർഷത്തിനിടെ കിട്ടിയ പൊന്നാടകളെല്ലാം കൂട്ടിവെച്ച് മണ്ഡലത്തിലെ 75 വയസ്സുപിന്നിട്ടവർക്ക് സമ്മാനിക്കുകയാണിപ്പോൾ. തന്റെ അയൽക്കാരായ 85-കാരി ചെന്നയ്ക്കൽവെളി കൊച്ചുപെണ്ണിനും 83-കാരി തിരുവിളക്കിൽ രാജമ്മയ്ക്കും പൊന്നാടകൾ നൽകി മന്ത്രിതന്നെ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ മണ്ഡലത്തിൽ 75 വയസ്സുപിന്നിട്ടവർ പതിനായിരം പേരുണ്ടെന്ന് മന്ത്രി പറഞ്ഞു. 3,000 പൊന്നാടകളാണ് വിതരണത്തിനുള്ളത്. പുന്നപ്ര പറവൂർ തൂക്കുകുളത്തെ എം.എൽ.എ. ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ഗ്രാമപ്പഞ്ചായത്തംഗം വിനോദ്കുമാർ എന്നിവർക്കും പൊന്നാട നൽകി. ചടങ്ങ് റിപ്പോർട്ടുചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും കിട്ടി പൊന്നാടകൾ. ഉപഹാരങ്ങൾ മാത്രമല്ല, തനിക്കുകിട്ടിയ ക്ഷണക്കത്തുകൾപോലും മന്ത്രി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഔദ്യോഗികവസതിയിൽ അയ്യായിരത്തോളം ക്ഷണക്കത്തുകളുടെ ശേഖരമുണ്ട്. പതിമൂന്ന് പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം അതിന്റെയെല്ലാം ബാഡ്ജുകളും സൂക്ഷിച്ചിട്ടുണ്ട്. ഇരുപതുലക്ഷത്തോളം രൂപ വിലമതിക്കുന്ന ട്രോഫികളും പുസ്തകങ്ങളുമുണ്ട്. നാലുതവണ എം.എൽ.എ.യും അതിൽ പത്തുവർഷം മന്ത്രിയുമായ സുധാകരൻ മുൻപും ഉപഹാരങ്ങൾ സമ്മാനമായി നൽകിയിട്ടുണ്ട്. 2015-ൽ ആറായിരത്തോളമെണ്ണം നൽകി. ലക്ഷങ്ങൾ വിലമതിക്കുന്ന ആറായിരത്തിലേറെ പുസ്തകങ്ങൾ ഉപഹാരങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് ജന്മനാട്ടിലെ കരിമുളയ്ക്കൽ വായനശാലയ്ക്ക് നൽകാനാണ് തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2XOLWh5
via
IFTTT
No comments:
Post a Comment