പാണത്തൂർ പരിയാരത്ത് കഴിഞ്ഞദിവസം വിവാഹസംഘം സഞ്ചരിച്ച ബസപകടത്തിൽപ്പെടാൻ കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ. പുത്തൂർ ബൽനാടുനിന്ന് കരിക്കെ ചെത്തുകയയിലെ വിവാഹവീട്ടിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴുപേർ മരിച്ചിരുന്നു. കാസർകോട് ആർ.ടി.ഒ. എ.കെ.രാധാകൃഷ്ണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ടി.എം.ജർസൺ എന്നിവരുടെ നേതൃത്വത്തിൽ മോട്ടോർവാഹന വകുപ്പ് അധികൃതർ അപകടം നടന്ന സ്ഥലവും ബസും പരിശോധന നടത്തി. അപകടത്തിനിടയാക്കിയ ബസിന്റെ ഗിയർ കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ ഉണ്ടാകേണ്ട സ്ഥിതിയിലായിരുന്നില്ല. മൂന്നുദിവസം മുൻപ് മാത്രമാണ് ഡ്രൈവർ ബസിൽ ജോലിക്ക് കയറിയത്. അതുകൊണ്ടുതന്നെ പരിചയക്കുറവും റോഡിനെക്കുറിച്ച് ധാരണയില്ലാത്തതും അപകടകാരണമായി. ബസിൽ പരിധിയിൽക്കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതും അപകടത്തിന്റെ തോതുകൂട്ടി. നിലവിൽ ബസിന് യന്ത്രത്തകരാറുകളോ മറ്റ് സാങ്കേതികപ്രശ്നങ്ങളോ കണ്ടെത്താനായിട്ടില്ല. ബസ് ഉയർത്തി കൂടുതൽ പരിശോധനകൾ നടത്താനുണ്ട്. 2023 വരെ സർവീസ് നടത്താനുള്ള കർണാടക മോട്ടോർ വാഹനവകുപ്പിന്റെ അനുമതി ബസിനുണ്ട്. വാഹനം കടന്നുവന്ന പാതയിൽ സംസ്ഥാന ചെക്പോസ്റ്റുകൾ ഇല്ലാത്തതിനാൽ താത്കാലിക പ്രവേശനാനുമതി എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. വാഹനത്തിന് സംസ്ഥാനത്ത് പ്രവേശിക്കാൻ അനുമതിയില്ലെങ്കിലും അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും വീട് തകർന്നവർക്കുമടക്കം ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുള്ളതായും സംഘം അറിയിച്ചു. കാഞ്ഞങ്ങാട് ജോ. ആർ.ടി.ഒ. എച്ച്.എസ്.ചഗ്ള, വെള്ളരിക്കുണ്ട് ജോ. ആർ.ഡി.ഒ. കെ.ഉഷ, എം.വി.ഐ. എം.വിജയൻ, എൻഫോഴ്സ്മെന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാർ തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. രാജപുരം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, അമ്പലത്തറ, ചിറ്റാരിക്കാൽ സ്റ്റേഷനുകളിലെ എസ്.ഐ.മാർ അടങ്ങുന്ന പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. Content Highlights:Lack Of Experience, Driver's Negligence Caused Panathur Bus Accident, Says RTO
from mathrubhumi.latestnews.rssfeed https://ift.tt/3hLQdLE
via
IFTTT
No comments:
Post a Comment