തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യഘട്ട കോവിഡ് പ്രതിരോധമരുന്ന് ബുധനാഴ്ച എത്തും. 4,35,500 ഡോസ് മരുന്നാണ് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. 16-നാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധമരുന്ന് നൽകുക. ആദ്യബാച്ചായി മൂന്നുലക്ഷം ഡോസ് മരുന്ന് ബുധനാഴ്ച ഉച്ചയ്ക്കുശേഷം പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തിൽ ഇത് കൊച്ചി റീജണൽ സ്റ്റോറിൽ സൂക്ഷിക്കും. മലബാർ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണൽസ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും. തിരുവനന്തപുരം ജില്ലയ്ക്കാവശ്യമായവ 15-ന് വിതരണകേന്ദ്രങ്ങളിലെത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകുന്നത്. 3,59,549 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/35AocBI
via
IFTTT
No comments:
Post a Comment