കൊച്ചി: ക്രിസ്ത്യൻ സമുദായത്തിന് ന്യൂനപക്ഷ വിഭവ വിഹിതത്തിൽ ജനസംഖ്യാനുപാതികമായ പങ്ക് ഉറപ്പാക്കണമെന്ന നിവേദനത്തിൽ സർക്കാർ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കാത്തലിക് ഫെഡറേഷൻ ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി പ്രസിഡന്റ് പി.പി. ജോസഫ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. ആശയുടെ നിർദേശം. 2011-ലെ സെൻസസ് അനുസരിച്ച് സംസ്ഥാന ജനസംഖ്യയുടെ 18.38 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തിന് ന്യൂനപക്ഷങ്ങൾക്കുള്ള വിഭവങ്ങളുടെ 40.09 ശതമാനം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ നിലവിൽ 20 ശതമാനമേ അനുവദിച്ചിട്ടുള്ളൂ. സംസ്ഥാന ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് ന്യൂനപക്ഷങ്ങൾക്ക് നീക്കിവെച്ച വിഭവങ്ങളുടെ 59.09 ശതമാനത്തിനാണ് അർഹത. എന്നാൽ പ്രസ്തുത സമുദായത്തിന് 80 ശതമാനം വിഹിതം കിട്ടുന്നുണ്ട്. അത് അവർക്ക് അർഹതയുള്ളതിനെക്കാൾ 20 ശതമാനം കൂടുതലാണെന്നും ഹർജിക്കാർ ബോധിപ്പിച്ചു. നിയമന പദ്ധതി, സാമൂഹിക വികസന പദ്ധതി എന്നിവയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യയിൽ അവരുടെ പ്രാതിനിധ്യത്തിന് ആനുപാതികമായ വിഹിതം അനുവദിക്കണമെന്നാണ് ന്യൂനപക്ഷ കമ്മിഷൻ നിയമത്തിലെ 9 (കെ) വ്യവസ്ഥ അനുശാസിക്കുന്നത്. എന്നാൽ അർഹമായ വിഹിതവും പ്രാതിനിധ്യവും പങ്കുവെക്കുന്നതിൽ അത് സംസ്ഥാന സർക്കാർ പാലിച്ചിട്ടില്ലെന്നാണ് വാദം. 2011-ലും 2013-ലും 2015-ലും ഇറങ്ങിയ ഗവ. ഉത്തരവുകളിൽ 80:20 എന്നാണ് വിഭവം പങ്കുവെക്കുന്നതിൽ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലെ അനുപാതമായി നിശ്ചയിച്ചിട്ടുള്ളതെന്നും അതിൽ മാറ്റം വരുത്തണമെന്നും ഹർജിക്കാർ വാദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/35CbEd0
via
IFTTT
No comments:
Post a Comment