വാഷിങ്ടൺ: യു.എസിൽനിന്നുള്ള ഇന്ത്യയുടെ ആയുധശേഖരണത്തിൽ വൻ വർധന. 2020-ൽ 25,031 കോടി രൂപയുടെ (3.4 ബില്യൺ ഡോളർ) ആയുധങ്ങൾ ഇന്ത്യ യു.എസിൽനിന്നു സ്വന്തമാക്കിയതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസിയുടെ (ഡി.എസ്.സി.എ.) കണക്കുകൾ വ്യക്തമാക്കുന്നു. യു.എസിന്റെ വിദേശരാജ്യങ്ങളുമായുള്ള ആകെ ആയുധവിൽപ്പന കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയുടെ ഇടപാടുകൾ ഉയരുകയാണുണ്ടായത്. കഴിഞ്ഞവർഷം 45 കോടി രൂപയുടെ (6.2 ദശലക്ഷം യു.എസ്. ഡോളർ) ആയുധങ്ങളുടെ ഇടപാടുകൾ മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. 2017-ൽ 5554 കോടി രൂപയുടെയും (754.4 മില്യൺ യു.എസ്. ഡോളർ) 2018-ൽ 2076 കോടി രൂപയുടെയും (282 മില്യൺ ഡോളർ) ആയുധങ്ങളാണ് ഇന്ത്യ യു.എസിൽനിന്നും വാങ്ങിയത്. 1950-നുശേഷം ഇരുരാജ്യങ്ങളും തമ്മിൽ 94,296 കോടി രൂപയുടെ (12.8 ബില്യൺ ഡോളർ) ഇടപാടുകളാണ് നടന്നത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ പാകിസ്താനുള്ള സുരക്ഷാ സഹായങ്ങൾ മരവിപ്പിച്ചിരുന്നെങ്കിലും 2020-ൽ 1075 കോടി രൂപയുടെ ആയുധഇടപാട് ഇരുരാജ്യങ്ങളും തമ്മിൽ നടന്നു. എന്നാൽ 2019-ൽ യു.എസ്. പാകിസ്താന് ആയുധങ്ങൾ നൽകിയിരുന്നില്ല. ആയുധം വാങ്ങാൻ നൽകിയ പണം തിരികെ നൽകുകയുമായിരുന്നു. 73,693 കോടി രൂപയുടെ (10 ബില്യൺ യു.എസ്. ഡോളർ) ആയുധ ഇടപാടാണ് 1950-നും 2020-നും ഇടയിൽ പാകിസ്താനും യു.എസും നടത്തിയത്. കഴിഞ്ഞ വർഷം യു.എസ്. വിദേശ രാജ്യങ്ങളുമായി 4.10 ലക്ഷം കോടിയുടെ (50.8 ബില്യൺ യു.എസ്. ഡോളർ) ഇടപാടുകൾ നടത്തിയപ്പോൾ 2020-ൽ 3.74 ലക്ഷം കോടി രൂപയയുടെ (55.7 ബില്യൺ യു.എസ്. ഡോളർ) വിൽപ്പനയാണ് നടന്നത്. ഇന്ത്യക്കുപുറമേ മൊറോക്കോ, പോളണ്ട്, സിങ്കപ്പൂർ, തയ്വാൻ, യുഎ.ഇ. രാജ്യങ്ങൾ യു.എസിൽനിന്ന് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ആയുധങ്ങൾ സ്വന്തമാക്കി. സൗദി അറേബ്യ, അഫ്ഗാനിസ്താൻ, ബെൽജിയം, ഇറാഖ്, ദക്ഷിണകൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആയുധങ്ങൾ വാങ്ങുന്നത് കുറച്ചു. Content Highlights: Indias weapons procurement from US jumps to $3.4 billion in 2020
from mathrubhumi.latestnews.rssfeed https://ift.tt/3n3Bo8J
via
IFTTT
No comments:
Post a Comment