ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.യു.വിന്റെ വോട്ടുകൾ മനഃപൂർവം ചിലർ ഭിന്നിപ്പിച്ചെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യാഴാഴ്ച പട്നയിൽ ജെ.ഡി.യു. ആസ്ഥാനത്തുനടന്ന പത്രസമ്മേളനത്തിലാണ് നിതീഷ് കുമാർ ഈ ആരോപണം ഉന്നയിച്ചത്. ജെ.ഡി.യു. മത്സരിക്കുന്ന മണ്ഡലങ്ങളിൽ കൃത്യമായ ലക്ഷ്യങ്ങളോടെ സ്ഥാനാർഥികളെ മത്സരിപ്പിച്ചാണ് വോട്ടുകൾ ഭിന്നിപ്പിച്ചതെന്നും നിതീഷ് പറഞ്ഞു. ചിരാഗ് പസ്വാന്റെ എൽ.ജെ.പി.യെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും എൻ.ഡി.എ.യാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും നിതീഷ് പറഞ്ഞു. വോട്ടെണ്ണലിനുശേഷം ആദ്യമായി പാർട്ടി ആസ്ഥാനത്തെത്തിയ നിതീഷ് കുമാർ നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. എൻ.ഡി.എ.യുടെ മൊത്തം വിജയത്തിനായാണ് ജെ.ഡി.യു. പ്രവർത്തിച്ചത്. എന്നാൽ, സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തെയും സഖ്യകക്ഷികൾ തമ്മിലുള്ള ബന്ധത്തെയും തകർക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടോയെന്ന് ബി.ജെ.പി. പരിശോധിക്കണം. ഇത്തരക്കാരെ സഖ്യത്തിൽ നിലനിർത്തണോ എന്ന് ബി.ജെ.പി. തീരുമാനിക്കണമെന്നും നിതീഷ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ രണ്ടോമൂന്നോ ബി.ജെ.പി. സീറ്റുകളിലും ജെ.ഡി.യു.വിന്റെ എല്ലാസീറ്റുകളിലും വോട്ടുപിളർത്തൽ സംഭവിച്ചിട്ടുണ്ട്. സീറ്റുചോർച്ചയെക്കുറിച്ച് പാർട്ടി വിശദമായി പരിശോധിച്ചുവരികയാണെന്നും നിതീഷ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, താൻ അത്തരം ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എൻ.ഡി.എ. ആണെന്നും നിതീഷ് അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞാതീയതിയും തീരുമാനിച്ചിട്ടില്ല. ദീപാവലിക്കുശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക. എൻ.ഡി.എ. സർക്കാരുണ്ടാക്കും. ജനപിന്തുണ എൻ.ഡി.എ.യ്ക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Nitish Kumar JDU
from mathrubhumi.latestnews.rssfeed https://ift.tt/3nkSU8g
via
IFTTT
No comments:
Post a Comment