കൊച്ചി: മൂന്നു തവണ മത്സരിച്ചവർക്ക് ഇനി സീറ്റ് കൊടുക്കേണ്ടതില്ലെന്ന തീരുമാനം തെക്കൻ ജില്ലകളിൽ മുസ്‌ലിം ലീഗിന് തിരിച്ചടിയാവുന്നു. മൂന്നു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന് ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ ഒരു ഇളവും നൽകാൻ നേതൃത്വം തയ്യാറായിട്ടില്ല. നിബന്ധന വന്നപ്പോൾതന്നെ പാർട്ടി ഘടകങ്ങളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ നേതൃത്വം വഴങ്ങിയില്ല. പാർട്ടി ശക്തികേന്ദ്രമായ മലപ്പുറത്തും മലബാറിലെ മറ്റ് ജില്ലകളിലും ലീഗിന് പകരംവെക്കാൻ നേതാക്കളുണ്ട്. അവിടെ പുതിയ തലമുറയ്ക്ക് അവസരം നൽകാൻ ഈ നിലപാട് ഉപകരിക്കും. എന്നാൽ തെക്കൻ ജില്ലകളിൽ സ്ഥിതി മറിച്ചാണ്. പല സ്ഥലങ്ങളിലും ലീഗിന്റെ മുഖമായി നിൽക്കുന്നത് വർഷങ്ങളായി പ്രവർത്തന രംഗത്തുള്ള നേതാക്കളാണ്. വാർഡംഗമായി ദീർഘനാളായി തുടരുന്ന പലർക്കും പുതിയ നിബന്ധനപ്രകാരം കളം വിടേണ്ടിവരും. ഇവർക്ക് പകരംവെക്കാൻ രണ്ടാംനിര നേതാക്കൾ പലയിടത്തും ഇല്ല. സ്ഥിരം മുഖങ്ങൾ മാറുമ്പോൾ വാർഡ് തന്നെ നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്. വർഷങ്ങളായി വാർഡംഗമായി പ്രവർത്തിച്ച ചില നേതാക്കൾ പാർട്ടി നിബന്ധനകളിൽ പ്രതിഷേധിച്ച് റിബലുകളായി രംഗത്തുവന്നതും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെല്ലാം പുതിയ നിബന്ധന പ്രതിസന്ധിയാകുമെന്ന് നേതാക്കൾതന്നെ പറയുന്നു.ഫോർട്ടുകൊച്ചിയിൽ നിബന്ധന പ്രകാരം സീറ്റ് കിട്ടാത്ത ലീഗിന്റെ മുതിർന്നനേതാവ് റിബലായി മത്സരിക്കാൻ ഒരുങ്ങുകയാണ്. ലീഗിന് സ്വാധീനമുള്ള കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒമ്പത് സീറ്റും പുതുമുഖങ്ങൾക്ക് വെച്ചുമാറേണ്ട സ്ഥിതിയാണ്.പുതിയ മാനദണ്ഡത്തിനെതിരേ തെക്കൻ ജില്ലകളിൽനിന്ന് നേതൃത്വത്തിന് വ്യാപകമായ പരാതി പോയിട്ടുണ്ട്. എന്നാൽ നേതൃത്വം ഇത് വകവെച്ചിട്ടില്ല. അതേസമയം ഇപ്പോൾ ബുദ്ധിമുട്ട് നേരിട്ടാലും ഭാവിയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് പുതിയ തീരുമാനം ഉപകരിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3f1PZhS
via
IFTTT
No comments:
Post a Comment