പുലാമന്തോള്‍: അയല്‍പക്കത്ത് വീട്ടുജോലി ചെയ്തും ഇടയ്ക്കുകിട്ടുന്ന തൊഴിലുറപ്പ് പണിക്കുപോയും മകളെ പഠിപ്പിച്ച അമ്മയ്ക്ക് സന നൽകുന്നത് അതുല്യമായ സമ്മാനം. ചെമ്മല പാറക്കടവ് ചേവാട്ടുപറമ്പില്‍ സന മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ മികച്ചനേട്ടം കൈവരിച്ചാണ് അമ്മയ്ക്കും മകൾക്കും നാടിനും അഭിമാനമായി മാറിയത്. 2020-ലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ കേരള എസ്.സി. കാറ്റഗറിയില്‍ 30-ാം റാങ്ക് നേടിയ സന മെഡിക്കൽ കോളേജിൽ ചേരാനൊരുങ്ങുകയാണ്. മകളെ പഠിപ്പിക്കാനും കുടുംബം പുലര്‍ത്താനും വീട്ടുജോലിക്ക് പോകുന്ന അമ്മ ശോഭനയുടെ വിയര്‍പ്പിന്റെ മൂല്യംകൂടിയുണ്ട് ആ വിജയത്തിനുപിന്നിൽ. അഞ്ച് പെണ്‍മക്കളടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛന്‍ ശ്രീനിവാസന്‍ പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. പിന്നീട് അയല്‍പക്കത്ത് വീട്ടുജോലി ചെയ്തും തൊഴിലുറപ്പ് പണിക്കുപോയുമാണ് അമ്മ മക്കളെ വളര്‍ത്തിയത്.സനയ്ക്ക് പഠനസാമഗ്രികളും മറ്റും നല്‍കി ചെമ്മല കൂട്ടായ്മയും ആലിക്കല്‍ കിളിക്കുന്നുകാവ് ക്ഷേത്രസമിതിയും അമ്മയ്ക്ക് സഹായമൊരുക്കി. നിലവില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിലും അടുത്തലിസ്റ്റില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന.പുലാമന്തോള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയിലും കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടുവിലും മുഴുവന്‍ വിഷയങ്ങള്‍ക്കും സന എ പ്ലസ് നേടിയിരുന്നു. പരിശീലനത്തിന് കൊളത്തൂര്‍ സ്‌കൂളിലെ ക്ലാസ് അധ്യാപകനായിരുന്ന സുമേഷിന്റെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.മെഡിക്കല്‍പഠനം പൂര്‍ത്തിയാക്കി പാവപ്പെട്ടവരെ സഹായിക്കുന്ന ഡോക്ടറായി സേവനമനുഷ്ഠിക്കണമെന്നാണ് സനയുടെ ആഗ്രഹം.
from mathrubhumi.latestnews.rssfeed https://ift.tt/3fgm0mG
via
IFTTT
No comments:
Post a Comment