കൊച്ചി: എം. ശിവശങ്കറിനെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യംചെയ്യും. കാക്കനാട് ജില്ലാ ജയിലിലെത്തി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് അനുമതി. അഭിഭാഷകനെ ബന്ധപ്പെടാൻ ശിവശങ്കറിനെ അനുവദിക്കണം. രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കിൽ അരമണിക്കൂർ ഇടവേള നൽകണം.ഇ.ഡി. കേസിൽ റിമാൻഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കസ്റ്റംസ് പ്രതിചേർത്തേക്കും. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ റിപ്പോർട്ട് നൽകാനാണു നീക്കം. സ്വർണക്കടത്ത് കേസിൽ ശിവശങ്കർ സംശയനിഴലിലാണെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കസ്റ്റംസ് പറയുന്നത്. ഡോളർക്കടത്ത് കേസിനെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിയും. ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്ര ബാഗ് വിട്ടുനൽകാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചതു സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും. രണ്ടുകേസിലും പ്രതിചേർക്കാൻ അനുമതി ലഭിച്ചാലുടൻ അറസ്റ്റിലേക്ക് കടക്കും. ഇ.ഡി. കേസിൽ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യംലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണു തെളിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2IDuw36
via
IFTTT
No comments:
Post a Comment