പെരിന്തൽമണ്ണ: അറുപതോളം ആദിവാസിക്കുട്ടികൾക്കെല്ലാം 'ചേച്ചി'യാണ് അനിത. അനിതയുടെ വിവാഹം നടക്കുന്നതിന്റെ സന്തോഷത്തിലാണ് അവർ. ഒപ്പം യാത്രയാക്കുന്നതിന്റെ സങ്കടവുമുണ്ട്. ആറുവർഷം മുൻപാണ് അമ്മിനിക്കാട് മുള്ളൻമട ആദിവാസി കോളനിയിൽനിന്ന് അനിത(27)യെന്ന പെൺകുട്ടി പെരിന്തൽമണ്ണ സായി സ്നേഹതീരത്തിലെത്തുന്നത്. ആദിവാസിക്കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്ന സായി സ്നേഹതീരത്തിലെ സഹായിയായി തുടരുന്നതിനിടെ കണ്ണൂരിൽനിന്ന് വിവാഹാലോചനയെത്തി. അനിത സ്നേഹതീരം ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ കെ.ആർ. രവിയുടെ നേതൃത്വത്തിൽ ഇരുവീട്ടുകാരുമായും കൂടിയാലോചിച്ച് വിവാഹം ഉറപ്പിച്ചു. അനിതയുടെ വിവാഹം ഗംഭീരമാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി സ്വയംവരം എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി. ഇതോടെ പെരിന്തൽമണ്ണയൊന്നാകെ പിന്തുണയ്ക്കുകയായിരുന്നു. വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, അധ്യാപക സംഘടനകളും സംഭാവനയും അനുഗ്രഹവുമായെത്തി. പിറന്നാൾ ആഘോഷത്തിന് മാറ്റിവെച്ച തുക വിവാഹച്ചെലവിലേക്ക് നൽകി വിദ്യാർഥിയെത്തി. വസ്ത്രങ്ങളും മറ്റും എത്തിച്ചതിനൊപ്പം വിവാഹസദ്യവരെ പലരും ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച സായി സ്നേഹതീരത്തിൽ രാവിലെ 11 മുതലാണ് വിവാഹച്ചടങ്ങുകൾ. പരേതനായ ചാത്തന്റെയും ലീലയുടെയും മകളാണ് അനിത. കണ്ണൂർ കരിപ്പാൽ കല്ലമ്പള്ളി വീട്ടിൽ കെ.കെ. കരുണാകരൻ -ഓമന അഴീക്കോടൻ ദമ്പതിമാരുടെ മകൻ ജിതേഷ് ആണ് വരൻ. അനിതയുടെ സഹോദരങ്ങളായ സുനിത, വിനിത, ഉണ്ണിക്കൃഷ്ണൻ, രാജ്യ, വിജിത. ഇവരിൽ നാലുപേരും സായി സ്നേഹതീരത്തിലെ വിദ്യാർഥികളായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3nqmFVl
via
IFTTT
No comments:
Post a Comment