തിരുവനന്തപുരം: കണ്ണൂരിലെ കോടിയേരി എന്ന ഗ്രാമത്തിൽനിന്ന് തലസ്ഥാനത്തെ മരുതംകുഴിയിലെ ‘കോടിയേരി’ എന്ന ബിനീഷിന്റെ വീടുവരെയുള്ള ദൂരം കോടിയേരി ബാലകൃഷ്ണനെന്ന കമ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയജീവിതത്തെ അടയാളപ്പെടുത്തുന്നതാണ്. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളിൽ സൗമ്യവും സമവായമുഖമായുംനിന്ന അദ്ദേഹത്തിന് എന്നും രാഷ്ട്രീയ വിലനൽകേണ്ടിവന്നത് കുടുംബാംഗങ്ങളുടെ ചെയ്തികളിലായിരുന്നു. ബിനീഷിനെതിരേയുള്ള കേസും ‘കോടിയേരി’ എന്ന മരുതംകുഴി വീട്ടിലെ റെയ്ഡും അദ്ദേഹത്തെ അലട്ടി. അതിന്റെ പരിണതിയാണ് പാർട്ടി അമരത്തുനിന്ന് താത്‌കാലികമായെങ്കിലുമുള്ള പടിയിറക്കം. കോടിയേരിയുടെ പേരിൽ കാടാമ്പുഴ ക്ഷേത്രത്തിൽ ശത്രുസംഹാരത്തിനായി പൂമൂടൽ പൂജ നടത്തിയെന്നതായിരുന്നു ആദ്യമുയർന്ന വിവാദം. മന്ത്രിയായിരുന്നപ്പോൾ ബന്ധുക്കളുടെ ആഡംബരജീവിതം വാർത്തയായി. വിദേശപൗരനുമായുള്ള സാമ്പത്തിക ഇടപാട് കേസ് മകൻ ബിനോയിയെ ആദ്യം കുരുക്കിയതാണ്. വ്യക്തി എന്നനിലയിൽ ആ കേസ് ബിനോയ് തന്നെ നേരിടുമെന്നായിരുന്നു അന്ന് കോടിയേരി വിശദീകരിച്ചത്. ആ കേസ് ബിനോയി തന്നെ ഒത്തുതീർപ്പാക്കി. ബിഹാറി യുവതി നൽകിയ പരാതിയിൽ ബിനോയി വീണ്ടും പ്രതിയായി. ആ കേസ് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പിന്നീടും ബിനീഷിന്റെ പേര് പലഘട്ടത്തിൽ പല വിവാദസംഭവങ്ങളിലും ഉയർന്നുകേട്ടു. ബെംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാട് സ്രോതസ്സ് ബിനീഷാണെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലാണ് ഒടുവിലത്തെ കുരുക്ക്. ബിനീഷ് ജയിലിലുമായി. പരീക്ഷണങ്ങൾ നേരിട്ട രാഷ്ട്രീയം തലശ്ശേരി ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയിൽനിന്ന് പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിമാറിയ കോടിയേരി പാർട്ടിയിൽ ഒരിക്കലും പരിഭവിക്കാത്ത നേതാവാണ്. ഒരുഘട്ടത്തിൽപോലും അച്ചടക്കത്തിന്റെ അതിരടയാളം പാർട്ടിക്ക് അദ്ദേഹത്തെ കാട്ടിക്കൊടുക്കേണ്ടിയും വന്നിട്ടില്ല. വിഭാഗീയത രൂക്ഷമായിരുന്ന ഘട്ടത്തിൽ പിണറായി വിജയനൊപ്പം നിൽക്കുമ്പോഴും മറുചേരിയിലുള്ളവർക്കുപോലും കോടിയേരിയോട് എതിർപ്പുണ്ടായില്ല. 2015-ൽ ആലപ്പുഴയിൽനടന്ന സമ്മേളനത്തിലാണ് പിണറായിയുടെ പിൻഗാമിയായി കോടിയേരി പാർട്ടി സെക്രട്ടറിയാവുന്നത്. സമ്മേളനനഗരിയിൽനിന്ന് വി.എസ്. പിണങ്ങിയിറങ്ങിയ സമ്മേളനമായിരുന്നു അത്. എന്നാൽ, ഒരിക്കലും വി.എസിനെ മുറിവേൽപ്പിക്കുന്ന വാക്കുകൾ കോടിയേരി ഉപയോഗിച്ചില്ല. വാക്കുകൊണ്ട് വാശിതീർക്കുന്ന സമീപനമായിരുന്നില്ല അദ്ദേഹത്തിന്റേത്. പിണങ്ങിനിൽക്കുന്ന വി.എസ്. കോടിയേരിയുടെ സെക്രട്ടറിസ്ഥാനം മുൾക്കുരിശാക്കുമെന്ന് അന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തി. എന്നാൽ, വിഭാഗീയതയെ ഇല്ലാതാക്കി പക്ഷങ്ങളായിനിന്നവർ പാർട്ടിക്കാർ മാത്രമായി ഒന്നാകുന്ന കാഴ്ചയാണ് പിന്നീട് കോടിയേരിക്കു കീഴിൽ കണ്ടത്. നേരിടേണ്ടിവന്ന പരീക്ഷണങ്ങൾ തന്റെ നേതൃപരിശോധനയുടെ അളവുകോലാക്കി അദ്ദേഹം മാറ്റി. എം.വി. രാഘവൻ പുറത്തുപോയപ്പോൾ അണികളെ പാർട്ടിക്കൊപ്പം നിർത്താൻ കണ്ണൂരിൽ ഓടിനടന്നു. കൂത്തുപറമ്പ് വെടിവെപ്പ്, കെ.വി. സുധീഷിന്റെ കൊലപാതകം... രാഷ്ട്രീയ കൊലപാതങ്ങൾ ആവർത്തിച്ചുനടന്ന കാലത്ത് അദ്ദേഹം കണ്ണൂരിൽ പാർട്ടിയുടെ അമരത്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Uxh0jH
via
IFTTT
No comments:
Post a Comment