പാലക്കാട്: പക്ഷാഘാതബാധിതർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന ഗവേഷണഫലവുമായി പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. പക്ഷാഘാതം ബാധിച്ചവർക്ക് അവർ ആഗ്രഹിക്കുന്നരീതിയിൽ കൈകാലുകളുടെ ചലനം കംപ്യൂട്ടർ സഹായത്തോടെ മെച്ചപ്പെടുത്താനാവുമെന്നാണ് ഗവേഷണഫലം. പാലക്കാട് ഐ.ഐ.ടി.യിലെയും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെയും (നിംഹാൻസ്) ഗവേഷകരാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. നിംഹാൻസിൽ പ്രവേശിപ്പിച്ചിരുന്ന 25 പേരിൽ ചികിത്സാസംബന്ധമായ പരിശോധനകൾ നടത്തി.പക്ഷാഘാതത്തെ മറികടക്കാൻപ്രമേഹബാധിതരെയും ഉയർന്ന രക്തസമ്മർദമുള്ളവരെയും ഒരേപോലെ ഭയപ്പെടുത്തുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതബാധിതരിൽ നല്ലൊരുപങ്കും നീണ്ടുനിൽക്കുന്ന ശാരീരികപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. കൈകളുടെയും കാലുകളുടെയും പ്രവർത്തനക്ഷമത കുറയുന്നതോടെ സാധാരണഗതിയിലുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ കഴിയാതെവരും. ദീർഘകാലപരിചരണം ആവശ്യമായിവരുന്നവരുടെ പുനരധിവാസത്തിനായി തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനങ്ങൾ സൂഷ്മമായി നിരീക്ഷിച്ചറിയാൻകഴിയുന്ന ഉപകരണങ്ങളുടെ സഹായം തേടാറുണ്ട്. കൈകളും കാലുകളും ചലിപ്പിക്കുന്നത് തലച്ചോറിൽനിന്നുള്ള സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. തലച്ചോറിനെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ച് (ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് സാങ്കേതികത) ഈ സന്ദേശങ്ങൾ തിരിച്ചറിയുകയാണ് ആദ്യപടി. തുടർന്ന്, ഈ സന്ദേശങ്ങൾ റോബോട്ടിക് കൈകളുപയോഗിച്ചുള്ള കൈകാലുകളുടെ വ്യായാമത്തിന് ഗുണകരമായരീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഗവേഷണഫലം.ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് (ബി.സി.ഐ.) സാങ്കേതികതയിൽ സുപ്രധാനമായ മുന്നേറ്റമാണ് ഈ ഗവേഷണമെന്നും ഇന്ത്യയിൽ ഇത്തരത്തിലൊന്ന് ആദ്യത്തേതാണെന്നും ഗവേഷണത്തിന് നേതൃത്വംനൽകിയ പാലക്കാട് ഐ.ഐ.ടി.യിലെ ഇലക്‌ട്രിക്കൽ എൻജിനിയറിങ് വകുപ്പിലെ പ്രൊഫ. വിനോദ് എ. പ്രസാദ് പറഞ്ഞു. പക്ഷാഘാതബാധിതർക്ക് ചികിത്സയിൽ സക്രിയപങ്കാളിത്തം നൽകാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറയുന്നു. പാലക്കാട് ഐ.ഐ.ടി.യിലെ ഡോ. വി.കെ. ബെൻസി, നിംഹാൻസിലെ പ്രൊഫ. ശുഭശ്രീ രാമകൃഷ്ണൻ, പ്രൊഫ. സുവർണ അല്ലാടി, പ്രൊഫ. രാഘവേന്ദ്രറാവു എന്നിവരും ഗവേഷകസംഘത്തിലുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയേഴ്സ് (യു.എസ്.എ.) ജേർണലിൽ പ്രസിദ്ധീകരണത്തിനായി ഗവേഷണഫലം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2IF0gF1
via
IFTTT
No comments:
Post a Comment