ശബരിമല: ദർശനത്തിന് കൂടുതൽ പേർക്ക് അനുവാദം നൽകണമെന്ന് മന്ത്രിയും ദേവസ്വം ബോർഡും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ ആരോഗ്യവകുപ്പ്. ശബരിമലയിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന വിലയിരുത്തൽ ആരോഗ്യവകുപ്പിന് ഉണ്ടെങ്കിലും കൂടുതൽ പേർക്ക് ദർശനാനുമതി നൽകണമോ എന്നതിൽ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ആരോഗ്യവകുപ്പിന്റെ അനുകൂല റിപ്പോർട്ട് കിട്ടിയാൽ മാത്രമേ സർക്കാർ കൂടുതൽ പേർക്ക് അനുമതി നൽകൂ. മണ്ഡലകാലം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 24 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. സന്നിധാനത്ത് രണ്ടുപേർക്കും. നിലവിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ശബരിമല ദർശനം നടത്തുന്നതെന്ന് പത്തനംതിട്ട ഡി.എം.ഒ. പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർ വന്നു. നിലയ്ക്കലിൽ കോവിഡ് പരിശോധന നടത്താൻ ആറ് യൂണിറ്റ് ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സംവിധാനം മതി. പക്ഷേ, കൂടുതൽ പേർ വന്നാൽ പരിശോധനയ്ക്ക് കൂടുതൽ യൂണിറ്റുകൾ വേണ്ടിവരും. വരുന്ന എല്ലാവർക്കും നിലയ്ക്കൽ തന്നെ പരിശോധന നടത്തുക പ്രായോഗികമല്ല. പകരം, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽ പരിശോധന നടത്തിവരുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഓരോ ദിവസത്തെയും റിപ്പോർട്ട് ആരോഗ്യ ഡയറക്ടർക്ക് നൽകുന്നുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർ അടങ്ങുന്ന സമിതിയാണ് ദർശനത്തിന് വരുന്നവരുടെ എണ്ണം തീരുമാനിക്കുന്നത്. സമിതി യോഗം ചേർന്നാൽ മാത്രമേ ദർശനത്തിന് കൂടുതൽ പേർക്ക് അനുമതി നൽകുന്നതിൽ തീരുമാനം ഉണ്ടാവൂ. ആരോഗ്യവകുപ്പ് എതിർത്താൽ നിലവിലെ സ്ഥിതി തുടരും. ദർശനത്തിന് വരുന്നവരുടെ എണ്ണം ഒറ്റയടിക്ക് കൂട്ടുന്നതിന് ആരോഗ്യവകുപ്പ് അനുകൂലമല്ല. അത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ഘട്ടം ഘട്ടമായി തീർഥാടകരുടെ എണ്ണം കൂട്ടുന്നതിനെ ആരോഗ്യവകുപ്പ് എതിർക്കാൻ സാധ്യതയില്ലെന്നും പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3kWNcYz
via
IFTTT
No comments:
Post a Comment