ബിഹാറിലും ഉപതിരഞ്ഞെടുപ്പുനടന്ന സംസ്ഥാനങ്ങളിലുമെല്ലാം ബി.ജെ.പി. സ്ഥിതി മെച്ചപ്പെടുത്തുമ്പോൾ കേരളത്തിലെ പാർട്ടി അണികളും അനുഭാവികളും ചോദിക്കുന്നത് ഒരേകാര്യം- എന്തുകൊണ്ട് കേരളത്തിൽമാത്രം പാർട്ടി പച്ചപിടിക്കുന്നില്ല. ചോദ്യത്തിന് നേതൃത്വത്തിനും കൃത്യമായ ഉത്തരമില്ല. രണ്ട് ശക്തമായ മുന്നണികൾക്കിടയിൽ സാന്നിധ്യം അറിയിക്കുന്നതുതന്നെ വലിയ കാര്യമെന്ന് മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതത്തിന്റെ ശതമാനക്കണക്കുകൾ കാണിച്ച് അവർ തൃപ്തിപ്പെടുകയുംചെയ്യുന്നു. എന്നാൽ, അടിസ്ഥാനപരമായ കാരണങ്ങളിലേക്ക് നേതൃത്വം ഇറങ്ങിച്ചെല്ലുന്നില്ലെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ശബരിമലവിഷയത്തിൽ വിശ്വാസിസമൂഹത്തിൽനിന്നുണ്ടായ പ്രതികരണംപോലും വോട്ടാക്കുന്നതിൽ കേരളനേതൃത്വം പരാജയപ്പെട്ടത് ബി.ജെ.പി. കേന്ദ്രനേതൃത്വത്തെയും അലോസരപ്പെടുത്തുന്നു. വർഷങ്ങളായി സംസ്ഥാനതലത്തിലെ നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുയുദ്ധമാണ് സംഘടനയെ എങ്ങുമെത്താത്ത നിലയിലേക്ക് കൊണ്ടുപോകുന്നതെന്നാണ് അനുഭാവികളുടെ വിലയിരുത്തൽ. ത്രിപുരയിൽപ്പോലും ബി.ജെ.പി. ഭരണംപിടിച്ചപ്പോൾ പതിറ്റാണ്ടുകളായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന പാർട്ടിപ്രവർത്തകർ നിരാശ മറച്ചുവെക്കുന്നില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കുമ്പോൾപ്പോലും കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകാൻ ബി.ജെ.പി.ക്കുകഴിയാത്തത് ഗ്രൂപ്പ് വടംവലി കാരണമാണെന്ന് മുൻകാലപ്രവർത്തകരും പറയുന്നു. ഇരുമുന്നണിയും മിക്കസ്ഥലത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ബി.ജെ.പി. പല സ്ഥലത്തും ഇപ്പോഴും സ്ഥാനാർഥിനിർണയ ചർച്ചകളിലാണ്. ശോഭാ സുരേന്ദ്രനും പി.എം. വേലായുധനും ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിനേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തിറങ്ങുന്നതും ചില പ്രാദേശികനേതാക്കൾ സി.പി.എം. ഉൾപ്പെടെയുള്ള കക്ഷികളിലേക്ക് കൂടുമാറുന്നതും ഇത്തരം ഗ്രൂപ്പ് കളികളുടെ തുടർച്ചയാണെന്ന് മുൻകാലനേതാക്കൾ പറയുന്നു. ഇരുമുന്നണിയുടെയും സാന്നിധ്യമാണ് ബി.ജെ.പി. മുന്നേറ്റത്തിനു തടസ്സമെന്നുപറയുന്നതിൽ കാര്യമില്ലെന്നാണ് മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.പി. മുകുന്ദന്റെ അഭിപ്രായം. 1984-ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ ആദ്യമായി ഹിന്ദുമുന്നണി സ്ഥാനാർഥിയായി പി. കേരളവർമരാജ നേടിയ വോട്ടാണ് ഇതിന്റെ ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടുന്നത്. അതിന്റെ തുടർച്ചയുണ്ടാക്കാനോ ആ ആവേശം നിലനിർത്താനോ ഇപ്പോൾ ബി.ജെ.പി.ക്കുകഴിയാതെപോകുന്നുണ്ടെങ്കിൽ ആദർശത്തിലും നിലപാടുകളിലുമുണ്ടായ അപചയമാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അധികാരം സ്വപ്നംപോലും കാണാതിരുന്ന കാലത്ത് പ്രയാസങ്ങൾ സഹിച്ച് പാർട്ടിക്കുവേണ്ടി ജീവിതം ഹോമിച്ചവർ പലരും ഇന്ന് പുറമ്പോക്കിലാണ്. അതുകൊണ്ടാണ് എ.പി.അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം എന്നിവരെപ്പോലുള്ളവർ പാർട്ടിനേതൃനിരയിൽ എത്തുന്നതെന്ന് അവർ ആക്ഷേപിക്കുന്നു. ദേശീയനേതൃത്വമാകട്ടെ കേരളത്തിന്റെ വികാരങ്ങൾ അറിയാൻ ശ്രമിക്കുന്നില്ലെന്നും വിമർശനമുയരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3pgph9U
via
IFTTT
No comments:
Post a Comment