തിരുവനന്തപുരം: സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർത്തിയായി വരുമ്പോൾ കേരള കോൺഗ്രസിന്റെ മുന്നണിമാറ്റം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് കാര്യമായ നഷ്ടമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തൽ. മധ്യതിരുവിതാംകൂറിൽ എൽ.ഡി.എഫ്., യു.ഡി.എഫ് മുന്നണികൾ ഇരുകൂട്ടർക്കും മെച്ചപ്പെട്ട പരിഗണന നൽകി. കോട്ടയം ജില്ലയിൽ സി.പി.ഐ.യെക്കാൾ പരിഗണന ഇടതുമുന്നണിയിൽ നേടാൻ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കഴിഞ്ഞു. സംയുക്ത പാർട്ടിയായിരുന്നപ്പോൽ യു.ഡി.എഫിൽനിന്ന് ലഭിച്ച സീറ്റുകൾ ഇല്ലെങ്കിലും ഉള്ളവ പങ്കിടാതെ എടുക്കാനാകുന്നത് ജോസഫ് ഗ്രൂപ്പിനും നേട്ടമായി. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവും ഒമ്പത് സീറ്റുകളിൽ വീതം മത്സരിക്കും. സി.പി.ഐക്ക് നാല് സീറ്റ്. സി.പി.ഐയുടെ വിഹിതം മൂന്ന് സീറ്റിലൊതുക്കാൻ നീക്കം നടന്നപ്പോൾ കാനം രാജേന്ദ്രൻ അടക്കം ഇടപെട്ടാണ് തടയിട്ടത്. യു.ഡി.എഫിൽ ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതും ഒമ്പത് സീറ്റിൽ തന്നെയാണെന്നതും കൗതുകകരമാണ്. കോൺഗ്രസ് 13 സീറ്റിൽ മത്സരിക്കുന്നു. കേരള കോൺഗ്രസിന്റെ പ്രധാന കോട്ടയായ പാലായിൽ ഭൂരിപക്ഷം സീറ്റുകളിലും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് മത്സരിക്കാൻ സി.പി.എം. വിട്ടുനൽകി. 17 സീറ്റ് ജോസ് വിഭാഗത്തിനും സി.പി.എമ്മിന് ആറും സി.പി.ഐക്ക് രണ്ടും സീറ്റെന്ന ഫോർമുലയാണ് സി.പി.എം. മുന്നോട്ടുവെച്ചത്. ഇതിൽ പ്രതിഷേധിച്ച് സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞപ്രാവശ്യം സി.പി.ഐ. ഏഴ് സീറ്റിൽ മത്സരിച്ചിരുന്നു. ഇതേസമയം ജില്ലയിലെ മറ്റ് നഗരസഭകളിൽ ഈ മേൽകൈ ജോസ് വിഭാഗത്തിനില്ല. കോട്ടയം നഗരസഭയിൽ സി.പി.എം.- 33, സി.പി.ഐ.- എട്ട്, ജോസ് വിഭാഗം- ഏഴ് എന്നിങ്ങനെയാണ് ചർച്ച പുരോഗമിക്കുന്നത്. ഏറ്റുമാനൂരിൽ സി.പി.എം.- 20, ജോസ് വിഭാഗം- എട്ട്, സി.പി.ഐ.- ആറ്് എന്ന ധാരണയിലേക്ക് നീങ്ങുന്നു. വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിൽ ജോസ് വിഭാഗത്തിന് ഒരോ സീറ്റേ ലഭിക്കാനിടയുള്ളൂ. ഭൂരിഭാഗം സീറ്റുകളും സി.പി.എമ്മും സി.പി.ഐയും തന്നെ പങ്കിട്ടെടുത്തു. ചങ്ങനാശ്ശേരിയിൽ സി.പി.എം. 16-ഉം ജോസ് വിഭാഗം നാല് സീറ്റിലും മത്സരിക്കും. യു.ഡി.എഫിൽ കോൺഗ്രസ് 13-ഉം ജോസഫ് ഗ്രൂപ്പ് എട്ടും സീറ്റിൽ മത്സരിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ സി.പി.എം. 15 സീറ്റിലും ജോസ് വിഭാഗം ഒരു സീറ്റിലും മത്സരിക്കും. സി.പി.ഐക്ക് അഞ്ച് സീറ്റുണ്ട്. യു.ഡി.എഫിൽ അന്തിമ തീരുമാനമായില്ല. ജോസഫ് ഗ്രൂപ്പ് രണ്ട് സീറ്റിനായി പിടിമുറുക്കി. ഒരു സീറ്റേ നൽകൂവെന്ന നിലപാടിലാണ് കോൺഗ്രസ്. ജില്ലയിലെ നഗരസഭകളിൽ സി.പി.ഐക്ക് തന്നെയാണ് രണ്ടാംസ്ഥാനം. ചെങ്ങന്നൂരിൽ ജോസ് വിഭാഗത്തിന് മൂന്ന് സീറ്റ് ലഭിച്ചു. അവിടെയും സി.പി.ഐക്ക് അഞ്ച് സീറ്റ് നൽകാൻ സി.പി.എം. ശ്രദ്ധിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തിൽ സി.പി.എം.- 17, സി.പി.ഐ.- അഞ്ച്, ജോസ് വിഭാഗം- 2 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. യു.ഡി.എഫിൽ 21 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റ്. കഴിഞ്ഞ പ്രാവശ്യം സംയുക്ത പാർട്ടിയായിരുന്നപ്പോൾ രണ്ട് സീറ്റാണ് കേരള കോൺഗ്രസിന് ലഭിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ സി.പി.എം.- 10, സി.പി.ഐ.- മൂന്ന്, ജോസ് വിഭാഗം- രണ്ട് എന്നിങ്ങനെയാണ് എൽ.ഡി.എഫിലെ സീറ്റ് വിഭജനം. യു.ഡി.എഫിൽ കോൺഗ്രസ്- 14, ജോസഫ് ഗ്രൂപ്പ്- രണ്ട് എന്നിങ്ങനെയും മത്സരിക്കുന്നു. ഇടുക്കിയിലും സമാനമാണ് സ്ഥിതി. ജില്ലാ പഞ്ചായത്തിൽ സി.പി.എം.- ഏഴ്, സി.പി.ഐ.- അഞ്ച്, ജോസ് വിഭാഗം- നാല് സീറ്റുകളിൽ മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ് 11-ഉം ജോസഫ് ഗ്രൂപ്പ് അഞ്ചും സീറ്റുകളിൽ മത്സരിക്കും. മുന്നണി ഏതായാലും കേരള കോൺഗ്രസുകൾക്ക് മെച്ചപ്പെട്ട പരിഗണന തന്നെയാണ് ഇരു മുന്നണികളിലും ലഭിക്കുന്നത്. content highlights: local self government election kerala congress jose k mani faction and joseph faction
from mathrubhumi.latestnews.rssfeed https://ift.tt/3pzZSZ5
via
IFTTT
No comments:
Post a Comment