ബാലുശ്ശേരി: ഉണ്ണികുളത്ത് നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കുകളോടെ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ ആറു വയസ്സുകാരി ക്രൂരപീഡനത്തിനിരയായത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് അമ്മ നേപ്പാൾ സ്വദേശികൾ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് രാത്രി അച്ഛൻ വീട്ടിൽനിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. ഈ സമയം രണ്ട്, നാല്, വയസ്സുള്ള സഹോദരന്മാരും ആറുവയസ്സുകാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാർന്ന് അവശനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ നില അതിഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പെൺകുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഭവത്തിൽ വടകര റൂറൽ എസ്.പി. എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സി.ഐ ജീവൻ ജോര്ജ്ജ്, എസ്.ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു,പൃത്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
from mathrubhumi.latestnews.rssfeed https://ift.tt/36ewRJw
via
IFTTT
No comments:
Post a Comment