മുംബൈ: നൂറുവർഷത്തിനടുത്ത് പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിൽ വേഗത്തിൽ പ്രവർത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. 26 വർഷമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും ഇപ്പോഴും ബാങ്കിന്റെ പ്രവർത്തനം 24 നഗരങ്ങളിൽ മാത്രമാണുള്ളത്. ലക്ഷ്മി വിലാസ് ബാങ്കിനാകട്ടെ 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 563 ശാഖകളുണ്ട്. അഞ്ച് എക്സ്റ്റെൻഷൻ കൗണ്ടറുകളും 974 എ.ടി.എമ്മുകളുമുണ്ട്. ഏറ്റെടുക്കൽ സാധ്യമായാൽ ഈ വിപുലമായ ശൃംഖല ഡി.ബി.എസ്. ബാങ്ക് ഇന്ത്യക്ക് രാജ്യത്ത് വലിയ കരുത്തായിമാറുമെന്നാണ് വിലയിരുത്തുന്നത്. സിങ്കപ്പൂർ ആസ്ഥാനമായുള്ള ഡി.ബി.എസ്. ബാങ്കിന്റെ ഇന്ത്യൻ ഉപസ്ഥാപനമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ. 1994-ൽ ആദ്യ ഓഫീസും അടുത്തവർഷം ആദ്യശാഖയും തുറന്നെങ്കിലും ഇന്ത്യൻ വിഭാഗത്തിന് രൂപംനൽകുന്നത് 2019 മാർച്ചിൽ മാത്രമായിരുന്നു. 24 നഗരങ്ങളിലായി 27 ശാഖകൾ ഇതിനകം തുറന്നിട്ടുണ്ട്. ശാഖകൾ കുറവാണെങ്കിലും ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഡി.ബി.എസ്. ഇന്ത്യക്ക് വലിയ സാന്നിധ്യമാണുള്ളത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ഡിജിറ്റൽവായ്പകൾ അടക്കം പദ്ധതികൾ അവതരിപ്പിച്ചതിലൂടെ മികച്ച ലാഭമുണ്ടാക്കാനും ബാങ്കിനായി. 2019-'20 സാമ്പത്തിക വർഷം 111 കോടി രൂപയുടെ ലാഭമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ സ്വന്തമാക്കിയത്. ആറുമടങ്ങാണ് ലാഭവർധന. നിഷ്ക്രിയ ആസ്തി 2.6 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. റിസർവ് ബാങ്ക് പ്രഖ്യാപനത്തിനുപിന്നാലെ ഏറ്റെടുക്കലിനു അനുമതിലഭിച്ചാൽ ലക്ഷ്മി വിലാസ് ബാങ്കിൽ 2500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിനായി ക്ലിക്സ് കാപിറ്റൽ പദ്ധതിയിട്ടിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/35LpZoa
via
IFTTT
No comments:
Post a Comment