കൊച്ചി: സ്വർണക്കടത്തിൽ അന്വേഷണമെല്ലാം എത്തിനിൽക്കുന്നത് സ്വപ്നയുടെ ലോക്കറുകളിൽ. ഇതിലെ ഒരുകോടി രൂപയും ഒരുകിലോ സ്വർണവും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയട്ടെയെന്ന നിലപാടിലാണ് അന്വേഷണ ഏജൻസികൾ. എന്നാൽ, ഏജൻസികളുടെ ലോക്കർ റിപ്പോർട്ടുകളിലെല്ലാം വൈരുധ്യവുമുണ്ട്. സ്വർണക്കടത്തിലൂടെ കിട്ടിയ പണമാണ് ലോക്കറുകളിലെന്ന് എൻ.ഐ.എ. മാസങ്ങൾക്കുമുമ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ലോക്കറുകളിലെ പണം യു.എ.ഇ. കോൺസുലേറ്റ്-സർക്കാർ പദ്ധതികൾ എന്നിവയിൽനിന്നുള്ള കമ്മിഷനാണെന്നാണു പറയുന്നത്. ലോക്കർ തുടങ്ങാൻ ശിവശങ്കർ സ്വപ്നയെ സഹായിച്ചെന്നാണ് ഇ.ഡി.യുടെ റിപ്പോർട്ട്. ഒടുവിലായി ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെയും സ്വപ്നയുടെയും 'ലോക്കർ' മൊഴി ഇ.ഡി. വീണ്ടുമെടുത്തു. ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് തിരുവനന്തപുരം എസ്.ബി.ഐ. ശാഖയിലെ ലോക്കർ തുറന്നതെന്ന് ഇരുവരും വീണ്ടും സമ്മതിച്ചതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ലോക്കർ സംബന്ധിച്ച് ഒരിക്കലെടുത്ത മൊഴി ഇ.ഡി.ക്ക് വീണ്ടുമെടുക്കേണ്ടി വന്നത് ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിലെ വൈരുധ്യം കാരണമാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ പണം ലോക്കറിൽ വെക്കാൻ സ്വപ്നയെ നിർബന്ധിച്ചെന്നാണ് കസ്റ്റംസ് റിപ്പോർട്ട്. ലോക്കറിൽ പണംവെക്കാൻ പറഞ്ഞിട്ടില്ലെന്നും സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടിന് പരിചയപ്പെടുത്തി സഹായിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ മൊഴി. ഈ വൈരുധ്യങ്ങൾ കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്നതിനാലാണ് ധൃതിപിടിച്ച് ഇ.ഡി. വീണ്ടും മൊഴിയെടുത്തത്. സ്വർണക്കടത്തിലൂടെ നേടിയ സമ്പാദ്യമാണ് എസ്.ബി.ഐ. ലോക്കറിലെ 64 ലക്ഷം രൂപയും ഫെഡറൽ ബാങ്ക് ലോക്കറിലെ 36.50 ലക്ഷം രൂപയുമെന്നാണ് എൻ.ഐ.എ. റിപ്പോർട്ട്. ഇതിനുപുറമേ ഒരു കിലോ സ്വർണാഭരണങ്ങളുമാണ് ലോക്കറിലുള്ളത്. സ്വപ്നയും കൂട്ടരും കടത്തിയ സ്വർണത്തിന്റെ അളവ് കണക്കാക്കുമ്പോൾ ഇത്ര പണം കിട്ടില്ലെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. ഇതിനാലാണ് ലൈഫ് മിഷൻ, കെ-ഫോൺ, കൊച്ചി സ്മാർട്ട് സിറ്റി പദ്ധതികളിലൂടെയും കോൺസുലേറ്റുമായി ബന്ധപ്പെട്ട കരാർ ഇടപാടുകളിലൂടെയും കിട്ടിയ പണമാണിതെന്ന് ആരോപിക്കുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഒരു കോടിയോളം കമ്മിഷൻ സ്വപ്നയ്ക്ക് യു.എ.ഇ. കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദ് നൽകിയിരുന്നു. ഇത് ശിവശങ്കറിനുള്ള കമ്മിഷനാണെന്നാണ് ഇ.ഡി.യുടെ പുതിയ കണ്ടെത്തൽ. ഈ പണമാണ് ലോക്കറിൽനിന്ന് എൻ.ഐ.എ. കണ്ടെത്തിയതെന്നാണ് ഇ.ഡി. പറയുന്നത്. ശിവശങ്കറിന്റെ പണമായതിനാലാണ് ലോക്കർ സംബന്ധിച്ച ഇടപാടുകൾ യഥാസമയം ചാർട്ടേഡ് അക്കൗണ്ടന്റിൽനിന്നു വാട്സാപ്പിലൂടെ അറിഞ്ഞിരുന്നതെന്നാണ് പുതിയ ആരോപണം. സ്വർണക്കടത്തിൽ 'പുതിയ ലോക്കർ' സ്വർണക്കടത്തിൽ സ്വപ്നയ്ക്ക് 'പുതിയ ലോക്കർ' തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നതായി ഇ.ഡി.യുടെ കണ്ടെത്തൽ. ശിവശങ്കറും സ്വപ്നയും 2019 നവംബർ 11-ന് നടത്തിയ ചാറ്റിലാണ് പുതിയ ലോക്കറിനെക്കുറിച്ചുള്ള വിവരങ്ങൾ. ചാറ്റിൽ 'ലോക്കർ ലഭിച്ചോ' എന്ന് ശിവശങ്കർ ചോദിക്കുന്നു. മറുപടിയായി സ്വപ്ന പറയുന്നത് 'ഇതുവരെ ഇല്ല' എന്നാണ്. സ്വപ്നയ്ക്ക് രണ്ടു ലോക്കറുകളുണ്ടെന്ന് അറിവുള്ളപ്പോൾ വീണ്ടും ലോക്കർ തുടങ്ങുന്നതിനെക്കുറിച്ച് ശിവശങ്കർ ചോദിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. 2018 നവംബറിലാണ് സ്വപ്നയ്ക്ക് തിരുവനന്തപുരത്ത് ലോക്കർ തുടങ്ങിയത്. ഒരുവർഷം കഴിഞ്ഞാണ് അടുത്ത ലോക്കറിനെക്കുറിച്ചുള്ള ചോദ്യം. സ്വർണക്കടത്തിലൂടെ സ്വപ്ന പണമുണ്ടാക്കാൻ തുടങ്ങിയ സമയമായിരുന്നു ഇതെന്നും യൂണിടാക് ഉൾപ്പെടെയുള്ളവരിൽനിന്നു കമ്മിഷൻ ലഭിക്കാൻ തുടങ്ങിയപ്പോഴാണിതെന്നും ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി ലഭിക്കുന്ന പണം സ്വപ്നയ്ക്ക് സൂക്ഷിക്കാൻ ബാങ്ക് ലോക്കർ വേണ്ടിവരുമെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇ.ഡി. ആരോപിക്കുന്നു. Content Highlights: Gold smuggling case, Swapna Suresh, M.Sivasankar, gold smuggling, ED
from mathrubhumi.latestnews.rssfeed https://ift.tt/35kx2Um
via
IFTTT
No comments:
Post a Comment