കാസർകോട്:സ്വർണക്കടത്ത് കേസ് മുതൽ വിവിധ ആരോപണങ്ങളുടെ പത്മവ്യൂഹത്തിൽ നിൽക്കുന്ന സി.പി.എമ്മിന് വീണുകിട്ടിയ ആയുധമായിരിക്കുന്നു മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എ.യുമായ എം.സി. ഖമറുദ്ദീന്റെ അറസ്റ്റ്. സ്വർണാഭരണ വ്യാപാരത്തിന്റെ പേരിൽ ഒട്ടേറെ പേരിൽനിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച ഖമറുദ്ദീന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങളിൽ കുടുങ്ങിയത് ഏറെയും മുസ്ലിം ലീഗ് പ്രവർത്തകരാണെന്നതാണ് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നത്. എം.എൽ.എ. ആയ ഖമറുദ്ദീന് എതിരായ നിയമനടപടികൾ മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം മഞ്ചേശ്വരത്തോ കാസർകോട് ജില്ലയിലോ മാത്രം ഒതുങ്ങുന്ന പ്രതിസന്ധിയല്ല. മറിച്ച് സംസ്ഥാനത്താകെ യു.ഡി.എഫിന് ഉത്തരം പറയേണ്ട ബാധ്യതയായി ആ വിഷയം വളർന്നുകഴിഞ്ഞു. ഇതുതന്നെയാണ് സി.പി.എമ്മിന് കിട്ടിയ വലിയ പ്രചാരണായുധവും. പാലാരിവട്ടം പാലത്തിന്റെ പേരിൽ വൈകാതെ മറ്റൊരു ലീഗ് നേതാവ് കൂടി പിടിയിലാവുമെന്ന് സി.പി.എം. അടക്കം പറയുന്നതും പുതിയൊരു ആയുധം പ്രതീക്ഷിച്ചുതന്നെ. ഫാഷൻ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ ഖമറുദ്ദീനും സംഘവും സ്വീകരിച്ച നിക്ഷേപത്തെച്ചൊല്ലി ഏതാനും മാസങ്ങളായി സി.പി.എം. വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. ആ പ്രചാരണത്തിന്റെയും പരാതിക്കാരുടെ വർധനയുടെയും പശ്ചാത്തലത്തിലാണ് പോലീസ് കേസുകളും നടപടികളും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണെന്ന് ഖമറുദ്ദീനും നേതാക്കളും പറഞ്ഞാലും കേസിന്റെ ഗൗരവത്തെ അവർക്ക് പെട്ടെന്ന് മറികടക്കാനാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളകളിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഈ തട്ടിപ്പിന്റെ നാൾവഴികൾ പ്രചരിപ്പിക്കാൻ ആയാസപ്പെടേണ്ടതില്ല. അറസ്റ്റും അനുബന്ധ നടപടികളും ഇനിയുള്ള ദിവസങ്ങളിൽ കൂടുതലായി ചർച്ച ചെയ്യപ്പെടും. ലൈഫ് മിഷനും എം. ശിവശങ്കറും ബിനീഷ് കോടിയേരിയും എല്ലാം വാർത്തകളിൽ നിറയുമ്പോൾ അതിനുള്ള പ്രതിരോധവും മറുപടിയുമായി സി.പി.എം. ഖമറുദ്ദീൻ വിഷയം ഉയർത്തിക്കാട്ടും. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷമുള്ള ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവേളയിൽത്തന്നെ ഖമറുദ്ദീന്റെ പേരിനെച്ചൊല്ലി മുസ്ലിം ലീഗിൽ കലാപക്കൊടി ഉയർന്നിരുന്നു. ലീഗിലെ വലിയൊരു വിഭാഗം ഖമറുദ്ദീന്റെ പേരിന് എതിരായിരുന്നു. പാണക്കാട്ടുനിന്ന് ഖമറുദ്ദീന്റെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോഴും കലാപം അടങ്ങിയില്ല. പാണക്കാട്ടുനിന്നുള്ള ഒരു പേരിനെതിരേ ലീഗിൽ കലാപക്കൊടി ഉയരുന്നത് കാസർകോടിനെ സംബന്ധിച്ചിടത്തോളം ആദ്യ സംഭവമായിരുന്നു. ഒടുവിൽ എതിർപക്ഷം വഴങ്ങിയെങ്കിലും ഇക്കാര്യത്തിൽ ലീഗ് സംസ്ഥാന നേതൃത്വത്തിന് എതിരേ വലിയ വിമർശനം ഉയർന്നു. സ്വർണ നിക്ഷേപം സംബന്ധിച്ച പരാതി ഉയർന്നപ്പോഴും ലീഗിലെ വലിയൊരു വിഭാഗം ഇക്കാര്യത്തിൽ ഖമറുദ്ദീനും നേതൃത്വത്തിനും പിന്തുണയുമായി രംഗത്ത് എത്താത്തതും പഴയ നീറ്റൽ അവിടെ അവശേഷിക്കുന്നത് കൊണ്ടുതന്നെ. കോൺഗ്രസിലും ഈ വിഷയത്തിൽ രണ്ട് അഭിപ്രായക്കാരുണ്ട്. കോടികളുടെ തട്ടിപ്പ് എന്ന ആരോപണം നേരിടുന്ന ലീഗ് എം.എൽ.എ.ക്ക് വേണ്ടി ലീഗിന്റെയോ കോൺഗ്രസിന്റെയോ അണികളിൽ ഒരു വിഭാഗം രംഗത്തിറങ്ങുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നില്ല. Content Highlights: Kamaruddins arrest as a pretext for the CPM to defend itself against controversy
from mathrubhumi.latestnews.rssfeed https://ift.tt/3llRJoo
via
IFTTT
No comments:
Post a Comment