ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്താനും നേരത്തേ വിരമിക്കുന്നവരുടെ പെൻഷൻ പകുതിയായി കുറയ്ക്കാനും കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സർക്കാരിന് നിർദേശം നൽകിയത്. കേണൽ- 57 (നേരത്തേ 54), ബിഗ്രേഡിയർ-58 (56), മേജർ ജനറൽ-59 (58) എന്നിവരുടെ വിരമിക്കൽ പ്രായം ഈ രീതിയിൽ ഉയർത്താനുള്ളതാണ് പ്രധാന നിർദേശം. ലോജിസ്റ്റിക്സ്, ടെക്നിക്കൽ, മെഡിക്കൽ ബ്രാഞ്ചിൽപ്പെട്ട ജൂനിയർ കമ്മിഷൻഡ് ഓഫീസർ (ജെ.സി.ഒ.), മറ്റുള്ള റാങ്കുകാർ (ഒ.ആർ.) എന്നിവരുടെ വിരമിക്കൽ പ്രായം 57 ആക്കാനാണ് ശുപാർശ. കരസേനയിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എനിജിനിയർമാർ, ആർമി സർവീസ് കോർ, ആർമി ഓർഡനൻസ് കോർ വിഭാഗക്കാർക്കും ഇതാണ് ബാധകം. ചെറുപ്പത്തിൽത്തന്നെ പലരും മുഴുവൻ പെൻഷനുമായി വിരമിക്കുന്നതുകാരണം വൻബാധ്യത ഉണ്ടാകുന്നതിനാൽ നാല് സ്ലാബുകളിലായാണ് പെൻഷൻ പരിഷ്കരണം. 20-25 വർഷ സേവനം: നിലവിൽ അനുവദിക്കുന്നതിന്റെ 50 ശതമാനം പെൻഷൻ. 26-30 വർഷ സേവനം: 60 ശതമാനം പെൻഷൻ. 31-35 വർഷ സേവനം: 75 ശതമാനം പെൻഷൻ. 35 വർഷത്തിനു മുകളിൽ: മുഴുവൻ പെൻഷൻ എന്നിങ്ങനെയാണിത്. ന്യായീകരിച്ച് ജനറൽ റാവത്ത് കരസേന ഓഫീസർമാരുടെ വിരമിക്കൽപ്രായം കൂട്ടാനും നേരത്തേ വിരമിക്കുന്നവരുടെ പെൻഷൻ കുറയ്ക്കാനുമുള്ള ശുപാർശ മുൻനിര പോരാളികളായ സൈനികരുടെ ക്ഷേമം ലക്ഷ്യമിട്ടാണെന്ന് സംയുക്ത സേനാ മേധാവി (സി.ഡി.എസ്.) ജനറൽ ബിപിൻ റാവത്ത്. സമ്പൂർണ പെൻഷനോടെ വിരമിച്ച് പുറത്ത് അവസരങ്ങൾ തേടുന്ന സാങ്കേതിക യോഗ്യതയുള്ളവർ മാത്രമാണിതിൽ അസംതൃപ്തരെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻപ്രായം ഉയർത്തുന്നതിലും പെൻഷൻതുക കുറയ്ക്കുന്നതിലും സൈന്യത്തിനകത്തുതന്നെ അസംതൃപ്തി ഉണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കരണനിർദേശം ചോർന്നതിനെത്തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെ മുൻസൈനികർ ഇതിനെതിരേ വിമർശനവുമായി രംഗത്തുവന്നിരുന്നു. യഥാർഥക്ലേശം അഭിമുഖീകരിക്കുന്ന, മുൻനിരയിലെ കാര്യക്ഷമതയുള്ള ജവാന്മാരുടെ ക്ഷേമത്തിലാണ് സൈന്യം കൂടുതൽ ആശങ്കാകുലരെന്നും അവരുടെ വീര്യവും ധൈര്യവുമാണ് മഹത്ത്വവത്കരിക്കേണ്ടതെന്നും ബിപിൻ റാവത്ത് പറഞ്ഞു. മുൻനിര പോരാളികളായ ജവാന്മാർ യുവത്വം മുഴുവൻ സിയാച്ചിൻ, ദ്രാസ്, തവാങ്, ഗുറേസ്, സിക്കിം അതിർത്തി തുടങ്ങിയ സ്ഥലങ്ങളിൽ ചെലവിടേണ്ടി വരുന്നു. തുടർന്നുള്ള സർവീസ് കാലത്തും ആഭ്യന്തര സുരക്ഷിതത്വത്തിലും സംസ്ഥാന സർക്കാരുകളെ സഹായിക്കുന്ന പ്രവർത്തനത്തിലും അവർ ഏർപ്പെടുന്നു. വിരമിച്ചാൽ ഇത്തരം ജവാന്മാരും ഭാര്യമാരും പലപ്പോഴും ചെറുകിട ജോലികൾപോലും ചെയ്യേണ്ടിവരുന്നു. ഇവർക്ക് കൂടുതൽ ആശ്വാസ, ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള നടപടിക്കെതിരേയുള്ള പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കണോ എന്നും റാവത്ത് ചോദിച്ചു. വിരമിക്കൽ പ്രായം ഉയർത്തുന്നതുവഴി കഠിനമായ സേവനം ചെയ്തുകഴിഞ്ഞാൽ മുൻനിര സൈനികരെ മറ്റുമേഖലകളിൽ നിലനിർത്താനാവുമെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. സായുധസേനയുടെ മനോവീര്യം കെടുത്തുന്നു -കോൺഗ്രസ് പെൻഷൻ തട്ടിയെടുത്ത് ധീരരായ സൈനികരുടെ മനോവീര്യം കെടുത്തുകയാണ് നരേന്ദ്ര മോദി സർക്കാരെന്ന് കോൺഗ്രസ്. ഓഫീസർമാരുടെ വിരമിക്കൽ പ്രായവും പെൻഷനുമായി ബന്ധപ്പെട്ട പുതിയ നിർദേശം ബി.ജെ.പി. സർക്കാരിന്റെ വ്യാജ ദേശീയത വെളിപ്പെടുത്തുന്നതായും കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സിങ് സുർജേവാല പത്രസമ്മേളനത്തിൽ പറഞ്ഞു. പട്ടാളക്കാരുടെ പെൻഷൻ മോഷ്ടിക്കുന്ന, ചരിത്രത്തിലെ ആദ്യഭരണകൂടമായി മോദിസർക്കാർ മാറി. ദീപാവലിക്ക് അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ധീരസൈനികർക്കായി വെളിച്ചം തെളിയിക്കാൻ ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി അവരുടെ ജീവിതം ഇരുട്ടിലാക്കി -അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ നിർദേശമനുസരിച്ച് സായുധസേനയിൽ 35 വർഷത്തിലേറെ ചെലവഴിച്ച ഉദ്യോഗസ്ഥർക്കുമാത്രമേ പൂർണ പെൻഷൻ ലഭിക്കൂ. കരസേനയിലെ 90 ശതമാനവും 35 വർഷത്തെ സേവനത്തിനുമുമ്പ് വിരമിക്കുന്നവരാണ്. കരസേനയിൽ ചേരുന്ന സമയത്ത് ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ ഓരോ ഉദ്യോഗസ്ഥനും 20 വർഷത്തെ നിർബന്ധിത സേവന ബോണ്ടിൽ ഒപ്പിടണം. ഉദ്യോഗസ്ഥന് അവസാന ശമ്പളത്തിന്റെ 50 ശതമാനമാണ് പെൻഷൻ ലഭിക്കുന്നത്. സർക്കാരിന്റെ പുതിയ നിർദേശം അതിന്റെ 50 ശതമാനവും തട്ടിയെടുക്കും -സുർജേവാല പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3kavXCO
via
IFTTT
No comments:
Post a Comment