തിരുവനന്തപുരം: ലൈഫ് മിഷൻ അടക്കമുള്ള ഇടപാടുകളിൽ പ്രതിഫലമായി ലഭിച്ച ഡോളർ വിദേശത്തേക്കുകടത്താൻ സ്വപ്നയ്ക്ക് അവസരമൊരുക്കിയത് ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രകൾ. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ശിവശങ്കറിന് കുരുക്ക് മുറുകുന്നത്. സ്വപ്നയ്ക്ക് വി.വി.ഐ.പി. പരിഗണനവരെ നൽകിയ ഈ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ ശിവശങ്കർ തയ്യാറായിട്ടില്ല. പലതവണ ചോദിച്ചപ്പോഴും കൃത്യമായ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി. നിഷേധഭാവത്തിലെ മറുപടികളും തുടർന്നു. നാലുയാത്രകളാണ് സംശയാസ്പദം. യാത്രകളുടെ അനുമതി സംബന്ധിച്ച വിശദാംശങ്ങളും ഹാജരാക്കിയില്ല. രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാൻ ശിവശങ്കർ സാവകാശം തേടിയിരുന്നു. എന്നാൽ ഇതുവരെ നൽകിയിട്ടില്ലെന്നാണ് വിവരം.സർക്കാരിൽ നിർണായകസ്വാധീനമുള്ള ശിവശങ്കറിന് വിമാനത്താവളത്തിൽ ലഭിക്കുന്ന പരിഗണനയാണ് സ്വപ്ന മുതലെടുത്തതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ചില യാത്രകൾ സംബന്ധിച്ച രേഖകൾ നശിപ്പിച്ചതായി കസ്റ്റംസ് സംശയിക്കുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപ്പിടിത്തത്തിൽ നശിച്ച രേഖകളുടെ കൂട്ടത്തിൽ ഇവയുമുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. യൂണിടാക്കിൽനിന്നടക്കം കമ്മിഷനായി വാങ്ങിയ തുക ഡോളറിൽത്തന്നെ വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. ഡോളർ സംഘടിപ്പിച്ചുനൽകാൻ ബാങ്ക് ഉദ്യോഗസ്ഥരെ ശിവശങ്കറും നിർബന്ധിച്ചതായി സൂചനയുണ്ട്. ബാങ്ക്മാനേജർ, സ്വപ്ന, ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ മൊഴികളിൽ ശിവശങ്കറിന്റെ പങ്കാളിത്തം സാധൂകരിക്കുണ്ട്. ഇതെല്ലാം സംബന്ധിച്ച് അന്വേഷണം നടത്താനാണ് പുതിയ കേസെടുത്തത്. ശിവശങ്കറിൽനിന്ന് അന്വേഷണം സർക്കാരിലേക്കും നീങ്ങാനിടയുണ്ട്. മുമ്പ് നൽകിയിട്ടുള്ള മൊഴികളിൽ വൈരുധ്യമുണ്ടാവുമ്പോഴും ഉത്തരം നൽകാൻ വിസമ്മതിക്കുമ്പോഴുമാണ് തെളിവുകൾ സഹിതം കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങാറുള്ളത്. ഉന്നതതലത്തിൽനിന്നും ലഭിച്ച അടിയന്തരനിർദേശത്തെത്തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാൻ പൂജപ്പുരയിലെ വീട്ടിൽ എത്തിയത്. ശിവശങ്കറിനെ ചോദ്യംചെയ്യുന്നതിന് അടുത്തിടെയായി സംസ്ഥാനത്തിനുപുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ കസ്റ്റംസ് നിയോഗിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2T15dcQ
via
IFTTT
No comments:
Post a Comment